ന്യൂഡൽഹി : ഭീകരവാദ ഫണ്ടിംഗ് കേസിൽ കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കൂടാതെ പത്ത് ലക്ഷം രൂപ പിഴയടയ്‌ക്കണം. ഭീകര പ്രവർത്തനത്തിന് ഹവാല ഇടപാട് വഴി പണം കണ്ടെത്തിയ കേസിലാണ് എൻഐഎ കോടതി ശിക്ഷ വിധിച്ചത്. യാസിൻ മാലിക്ക് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റിയത്.
തീവ്രവാദ പ്രവർത്തനം, തീവ്രവാദ പ്രവർത്തനത്തിനായി ധനസമാഹരണം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് യാസിൻമാലികിനെതിരെ ചുമത്തിയത്. യുഎപിഎ, ഐപിസി 120-ബി (ക്രിമിനൽ ഗൂഢാലോചന), 124-എ (രാജ്യദ്രോഹം) എന്നീ വകുപ്പുകളും യാസിൻ മാലിക്കിനെതിരെ ചുമത്തിയിരുന്നു.
പുൽവാമ ആക്രണത്തിന് പിന്നാലെ 2019 ലാണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വിഘടനവാദി നേതാവ് യാസിൻ മാലിക് പിടിയിലായത്. പിന്നീട് എൻഐഎ കസ്റ്റഡിയിൽ വിട്ട ഇയാളെ ജമ്മുവിലെ കോട് ബൽവാൾ ജയിലിൽ നിന്ന് ഡൽഹി തിഹാർ ജയിലിലേക്ക് മാറ്റി.
മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റൂബിയ സയീദിനെ തട്ടിക്കൊണ്ടുപോയ കേസിലും 1990 ൽ 5 ഐഎഎഫ് ജവാൻമാരെ കൊലപ്പെടുത്തിയ കേസിലും മാലിക്കിന് പങ്കുണ്ട്. തീവ്രവാദി മഖ്ബൂൽ ഭട്ടിന് വധശിക്ഷ വിധിച്ച ജസ്റ്റിസ് നീൽകണ്ഠ് ഗഞ്ജുവിന്റെ കൊലപാതകത്തിലും ശ്രീനഗറിലെ ദൂരദർശൻ കേന്ദ്ര മുൻ ഡയറക്ടർ ലസ്സ കൗളിന്റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു.
അതേസമയം ശ്രീനഗറിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ലാൽ ചൗക്കിലും, മൈസുമയിലെ സമീപ പ്രദേശങ്ങളിലും കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
Comments