ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ നാല് ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം. ശ്രീനഗറിലും അവന്തിപോറയിലുമാണ് ഏറ്റുമുട്ടൽ നടന്നത്. പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ട ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ സൗര ഏരിയയിലായിരുന്നു ഏറ്റുമുട്ടൽ. ഷാക്കീർ അഹമ്മദ് വാസ, അഫ്രീൻ അഫ്താബ് മാലിക്ക് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ഷോപ്പിയാൻ സ്വദേശികളാണെന്നും സി കാറ്റഗറിയിലുള്ള ഭീകരരാണെന്നും പോലീസ് പ്രതികരിച്ചു.
അവന്തിപോറയിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് ഭീകരർ വധിക്കപ്പെട്ടു. കശ്മീരിലെ ടിവി താരത്തിന്റെ കൊലപാതകികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. അമ്രീൻ ഭട്ടിനെ വെടിവെച്ചു കൊലപ്പെടുത്തിയ ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതെന്നും ഇവർ ലഷ്‌കർ ഭീകരരാണെന്നും പോലീസ് വ്യക്തമാക്കി. ബുദ്ഗാം സ്വദേശിയായ ഷാഹിദ് മുഷ്താഖ് ഭട്ട്, പുൽവാമ സ്വദേശിയായ ഫർഹാൻ ഹബീബ് എന്നിവരാണ് അവന്തിപോറയിൽ കൊല്ലപ്പെട്ടത്. ലഷ്‌കർ കമാൻഡർ ലത്തീഫിന്റെ നിർദേശപ്രകാരമാണ് ഇരുവരും ടിവി താരത്തെ കൊലപ്പെടുത്തിയതെന്നും ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കശ്മീർ താഴ്‌വരയിൽ പത്ത് ഭീകരരാണ് വധിക്കപ്പെട്ടതെന്ന് കശ്മീർ ഐജി വിജയ് കുമാർ പ്രതികരിച്ചു. ജെയ്‌ഷെ ഭീകരരായ മൂന്ന് പേരെയും ലഷ്‌കർ ഭീകരരായ ഏഴ് പേരെയുമാണ് സൈന്യം വധിച്ചത്. ജമ്മുകശ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിക്കാനായത്.
Comments