ആലപ്പുഴ: റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കൂടുതൽ പോപ്പുലർഫ്രണ്ടുകാർ കസ്റ്റഡിയിൽ. റാലിയിൽ മുദ്രാവാക്യം ഏറ്റുവിളിച്ച 24 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരാണ് ഇവർ.
വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെല്ലാവരും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലാണ് ഇപ്പോൾ ഉള്ളത്. ഉച്ചയ്‌ക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാകും. കുട്ടി വിളിയ്‌ക്കുന്ന മുദ്രാവാക്യം ചുറ്റും നിന്ന് ഇവർ ഏറ്റുവിളിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ നേരത്തെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണവും നടപടികളും വേഗത്തിൽ ആക്കിയത്. പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.
അതേസമയം ഒളിവിൽ പോയ കുട്ടിയെയും കുടുംബത്തെയും കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിലധികമായി പോലീസ് ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കുട്ടിയെ പിടികൂടാത്തതിൽ പോലീസിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്.
Comments