ആലപ്പുഴ : ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയ്‌ക്കിടെ കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവിയിലെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം. കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരഞ്ഞെത്തിയ മാദ്ധ്യമപ്രവർത്തകനും ക്യാമറാമാനും നേരെയാണ് പോപ്പുലർ ഫ്രണ്ടുകാർ ഭീഷണി മുഴക്കിയത്. വാർത്ത റിപ്പോർട്ട് ചെയ്യുന്നത് നിർത്തി സ്ഥലത്ത് നിന്ന് പോയില്ലെങ്കിൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് പറഞ്ഞാണ് ഭീഷണി.
കഴിഞ്ഞ ശനിയാഴ്ചയാണ് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കേസിലെ പ്രതിയായ ഒരാളുടെ തോളിലിരുന്ന് കുട്ടി കൊലവിളി മുദ്രാവാക്യം വിളിച്ചത്. ഈ വീഡിയോ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ പോലീസ് കേസെടുത്തു. കുട്ടിയെ മുദ്രാവാക്യം വിളിക്കാൻ പ്രേരിപ്പിച്ചയാളെയും പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റിനെയുമാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് കുട്ടിയെ തിരിച്ചറിഞ്ഞ് അവരുടെ വീട്ടിൽ പോലീസ് എത്തിയെങ്കിലും അപ്പോഴേക്കും അവർ ഒളിവിൽ പോയി. കുട്ടിയ്‌ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് മുറയ്‌ക്ക് നടത്തുന്നുണ്ട്.
ഇതിനിടെയാണ് സംഭവം റിപ്പോർട്ട് ചെയ്യാൻ റിപ്പബ്ലിക് ടിവിയിലെ മാദ്ധ്യമപ്രവർത്തകർ എത്തുന്നത്. എന്നാൽ ഇവരെ വാർത്ത കൊടുക്കാൻ പോപ്പുലർ ഫ്രണ്ട് നേതാക്കൾ സമ്മതിച്ചില്ല. വാർത്ത റിപ്പോർട്ട് ചെയ്യുന്നത് നിർത്തി പ്രദേശം വിട്ട് പോകണമെന്നും ഇല്ലെങ്കിൽ അതിന്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും പ്രവർത്തകർ പറയുന്നുണ്ട്. ഇതെല്ലാം ക്യാമറയിൽ പകർത്തിയ ക്യാമറാ മാനെയും ഇവർ ഭീഷണിപ്പെടുത്തുന്നുണ്ട്. ഈ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
Comments