ന്യൂഡൽഹി : ഭീകര ഫണ്ടിംഗ് കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ഷൈല കുമാർ ഭട്ട്. ഭീകര ഫണ്ടിംഗിനായി ഹവാല ഇടപാട് നടത്തിയ കേസിൽ മാത്രമാണ് കഴിഞ്ഞ ദിവസം യാസിൻ മാലിക്കിനെ കോടതി ശിക്ഷിച്ചത്. 1989 ൽ റുബയ്യ സയീദിനെ തട്ടിക്കൊണ്ട് പോയ കേസിലും 1990 ൽ വ്യോമ സേന ഉദ്യോഗസ്ഥരെ വധിച്ച കേസിലും വിചാരണ തുടരുകയാണ്. ഈ കേസുകളിൽ യാസിൻ മാലിക്കിന് തൂക്കുകയർ വാങ്ങിച്ചുകൊടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ യാസിൻ മാലിക്കിന് വധശിക്ഷ ലഭിക്കുമെന്ന് ഭട്ട് പറഞ്ഞു. അതിൽ തനിക്ക് 100 ശതമാനം ഉറപ്പുണ്ട്. വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെയും റുബയ്യ സയീദിനെ തട്ടിക്കൊണ്ടുപോയ കേസിലെയും വിചാരണ 2023 ഓടെ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1989 ൽ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യ സയീദിനെ കോളേജിൽ നിന്ന് തിരികെ വരുമ്പോഴാണ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയത്. യുവതിയെ വിട്ടുകിട്ടാൻ അഞ്ച് ഭീകരരെ മോചിപ്പിക്കണമെന്നും പാക് ഭീകര സംഘടന ആവശ്യപ്പെട്ടിരുന്നു. ഈ കേസിൽ യാസിൻ മാലിക്ക് മുഖ്യപ്രതികളിൽ ഒരാളാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ജൂലൈ 15ന് റുബയ്യ സയീദിനോട് ഹാജരാകാൻ സിബിഐ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നിരായുധരായ അഞ്ച് വ്യോമ സേന ഉദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലും വിചാരണ നടക്കുകയാണ്.
Comments