തിരുവനന്തപുരം; കല്ലുവാതുക്കൽ മദ്യ ദുരന്തത്തിലെ മുഖ്യപ്രതി മണിച്ചന്റെ മോചനത്തിൽ ഫയൽ തിരിച്ചയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിനോട് വിശദീകരണം തേടിയാണ് ഫയൽ തിരിച്ചയച്ചത്. ജയിൽ മോചിതരാക്കാനുള്ളവരുടെ പട്ടികയിൽ വിശദീകരണം തേടി. മുൻപട്ടിക ചുരുങ്ങിയതെങ്ങനെയെന്ന് ഗവർണർ ചോദിച്ചു.
അർഹതപ്പെട്ട ആരെയെങ്കിലും ഒഴിവാക്കുകയോ അനർഹരായ ആരെയെങ്കിലും ഉൾപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനാണിത്. മോചിപ്പിക്കാനുള്ള തടവുകാരുടെ ആദ്യ പട്ടികയിൽ 67 പേരുണ്ടായിരുന്നു. പിന്നീട് ആണ് 33 ആയി കുറച്ചത്.
ചന്ദ്രൻ എന്ന മണിച്ചന്റെ മോചനകാര്യത്തിൽ നാലാഴ്ചയ്‌ക്കകം തീരുമാനമെടുക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. പേരറിവാളൻ കേസിലെ വിധി കണക്കിലെടുത്ത് വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാനെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്.
സർക്കാർ മുദ്രവെച്ച കവറിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. മണിച്ചന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകിയത്.
31 പേർ മരിക്കുകയും ആറുപേർക്ക് കാഴ്ച നഷ്ടമാകുകയും 500 പേർ ചികിത്സ തേടുകയും ചെയ്ത സംഭവമാണ് കല്ലുവാതുക്കൽ മദ്യദുരന്തം.
2000 ഒക്ടോബർ 31-നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിർമാണത്തിനായി മണിച്ചന്റെ വീട്ടിൽ ഭൂഗർഭ അറകൾ നിർമിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റിൽ മീഥൈൻ ആൾക്കഹോൾ കലർത്തി വതരണം ചെയ്യുകയായിരുന്നു. മണിച്ചന്റെ ഡയറിയിൽനിന്ന് ചില സി.പി.എം. നേതാക്കൾക്കും പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥർക്കും മാസപ്പടി പണം നൽകിയതിന്റെ രേഖകൾ കണ്ടെത്തിയതും വിവാദമായിരുന്നു.
Comments