മുംബൈ: മഹാരാഷ്ട്രയിലെ പർഭാനി കേസിൽ ഐഎസ് ഭീകരനാണെന്ന് കണ്ടെത്തിയ യുവാവ് കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ ശിക്ഷാവിധി പ്രസ്താവിച്ച് മുംബൈയിലെ പ്രത്യേക എൻഐഎ കോടതി.
മെയ് 26 വ്യാഴാഴ്ചയായിരുന്നു കേസിലെ നിർണായക വിധി വന്നത്. സിറിയയിലെ ഐഎസ് പ്രവർത്തകർ ഇൻറർനെറ്റ് വഴി ഇന്ത്യൻ യുവാക്കളെ ഭീകരതയിലേക്ക് കൊണ്ടുവരാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് വിധി. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുഹമ്മദ് ഷാഹിദ് ഖാൻ സിറിയയിൽ നിന്നുള്ള ഐഎസ് ഭീകരരുടെ നിർദ്ദേശപ്രകാരം ഇന്ത്യയിലിരുന്ന് ഐഇഡി നിർമിക്കുകയും ചെയ്തിരുന്നു. പ്രതിയായ മുഹമ്മദ് ഷാഹിദ് ഖാന് കോടതി ഏഴ് വർഷം കഠിനതടവും 45,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ദേശീയ അന്വേഷണ ഏജൻസി പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 2016 ജൂലൈ 14-നായിരുന്നു മുംബൈയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ 14ന് കേസ് എൻഐഎ ഏറ്റെടുത്തു. ഒക്ടോബർ 7-ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
നേരത്തെ ഈ കേസിൽ മറ്റൊരു പ്രതിയായ നാസർ ബിൻ യഫായി എന്നയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഏഴ് വർഷത്തെ തടവിന് എൻഐഎ പ്രത്യേക കോടതി ശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്. 2022 മെയ് 6-നായിരുന്നു ശിക്ഷാവിധി.
Comments