സ്റ്റോക്ക്‌ഹോം: കുടിയേറ്റക്കാരെ സമന്വയിപ്പിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്ന് സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ. രാജ്യത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ എത്തിച്ചേർന്ന കുടിയേറ്റക്കാരെ സ്വീഡന്റെ രീതികളോടും സംസ്‌കാരത്തോടുമായി സമന്വയിപ്പിക്കുന്നതിൽ പരാജയം സംഭവിച്ചതായും ഇത് വലിയ തോതിലുള്ള സംഘർഷങ്ങളിലേും കൂട്ടക്കരുതികളിലേക്കും നയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
കുടിയേറ്റക്കാരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കാൻ നിരവധി പ്രവർത്തനങ്ങൾക്കാണ് സ്വീഡൻ തുടക്കമിട്ടത്. ഇതെല്ലാം പരാജയത്തിൽ ചെന്നാണ് അവസാനിച്ചതെന്നും പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സൺ അഭിപ്രായപ്പെട്ടു.
കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടലെടുത്തതിനാൽ നാളുകളായി പ്രതിസന്ധിയിലാണ് സ്വീഡിഷ് ഭരണകൂടം. കഴിഞ്ഞ 20 വർഷത്തിനിടയിൽ സ്വീഡനിലേക്ക് കുടിയേറി പാർത്ത പതിനായിരക്കണക്കിനാളുകളെ രാജ്യത്തിന്റെ രീതികളുമായി സമന്വയിപ്പിക്കുന്നതിലാണ് പ്രശ്നം നിലനിൽക്കുന്നത്. സ്വീഡൻ കാലങ്ങളായി തുടർന്നുപോരുന്ന പുരോഗമന സംസ്‌കാരത്തോട് കൂടിച്ചേരാൻ കുടിയേറ്റക്കാർ വിസമ്മതിക്കുന്നതാണ് കലാപത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടന്ന കലാപത്തിൽ നൂറിലധികം പോലീസുകാർക്ക് പരിക്കേറ്റിരുന്നു. റാലിക്കിടെ സ്വീഡിഷ്-ഡാനിഷ് രാഷ്‌ട്രീയ പ്രതിനിധി ഖുറാൻ കത്തിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഖുറാൻ കത്തിച്ചതിലുള്ള കുടിയേറ്റക്കാരുടെ പ്രതിഷേധം സ്വീഡനിൽ അക്രമാസക്തമായ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായി. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം മതവിഭാഗക്കാരാണ് കുടിയേറ്റക്കാരിലധികവും.
സിറിയ, യമൻ, അഫ്ഗാനിസ്താൻ രാജ്യങ്ങളിൽ നിന്നായി നിരവധി കുടിയേറ്റക്കാർ വന്നെത്തിയ രാജ്യമാണ് സ്വീഡൻ. പുരോഗമനപരവും തുറന്നതുമായ സ്വീഡന്റെ സംസ്‌കാരത്തിന് വിപരീതമാണ് ഇസ്ലാമെന്ന് വിശ്വസിക്കുന്നതും കുടിയേറ്റക്കാരിൽ വലിയ പങ്കും ഇസ്ലാം വിശ്വാസികളായതുമാണ് രാജ്യത്തെ പ്രസിസന്ധിയിലാക്കിയത്.
Comments