കൊച്ചി: പിസി ജോർജിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി പോലീസ്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ടുള്ള കേസിൽ ജാമ്യ ഉപാധി ലംഘിച്ചുവെന്നാരോപിച്ചാണ് ഫോർട്ട് പോലീസ് പിസി ജോർജിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുന്നത്. പോലീസ് വിളിച്ചിട്ടും പിസി ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമെന്നാണ് പോലീസ് ആരോപിക്കുന്നത്.
ഇത് ചൂണ്ടിക്കാട്ടി ഫോർട്ട് പോലീസ് ഇന്ന് ഹൈക്കോടതിയ്‌ക്ക് റിപ്പോർട്ട് നൽകും.ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ മൂലവും മുൻ നിശ്ചയിച്ച പ്രകാരം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം പൊതുപരിപാടികളിൽ പങ്കെടുക്കേണ്ടതിനാലും ചോദ്യം ചെയ്യുന്നതിന് ഹാജരാകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പിസി പോലീസിനെ അറിയിച്ചിരുന്നു.
നിലവിലെ ആരോഗ്യ അവസ്ഥയിൽ എറണാകുളം പോയതിന് ശേഷം തിരുവനന്തപുരത്തേയ്‌ക്ക് ഇത്രയും ദൂരം യാത്ര ചെയ്യാൻ കഴിയുന്നതല്ലെന്നും പിസി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഹാജരാകാമെന്നും തെളിവെടുപ്പിന്റെ ഭാഗമായി ശബ്ദപരിശോധന നടത്തുന്നതിന് താൻ താമസിയ്‌ക്കുന്ന ഈരാട്ടുപേട്ടയുടെ സമീപപ്രദേശങ്ങളിൽ എവിടെയങ്കിലും ഇതിന് വേണ്ടിയുള്ള സൗകര്യം ഏർപ്പെടുത്തിയാൽ നന്നായിരുന്നുവെന്നും പിസി പറഞ്ഞിരുന്നു.
എന്നാൽ പിസി ഇന്ന് തൃക്കാക്കരയിലെത്തി ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നത് ജാമ്യഉപാധിയുടെ ലംഘനമാണെന്നാണ് പോലീസ് വാദം. ആരോഗ്യപ്രശനങ്ങളും മറ്റും ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം ഹാരജാകാമെന്ന് പറഞ്ഞത് ദുരുദ്ദേശപരമെന്നാണ് പോലീസ് പറയുന്നത്.
Comments