ന്യൂഡൽഹി ; മൻ കീ ബാത്തിന്റെ 89 ാം പതിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അദ്ധ്യാപകന്റെ പേരെടുത്ത് പ്രശംസിച്ചിരുന്നു. തന്റെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ മുഴുവൻ പെൺകുട്ടികളുടെ പഠനത്തിനായി മാറ്റിവെച്ച അന്ധ്രാ പ്രദേശിലെ ഗിദ്ദലൂരിൽ നിന്നുള്ള രാം ഭൂപാൽ റെഡ്ഡിയാണ് ആ അദ്ധ്യാപകൻ. സുകന്യ സമൃദ്ധി യോജനയ്ക്ക് കീഴിൽ അക്കൗണ്ടുകൾ ആരംഭിച്ച് 25 ലക്ഷത്തിലധികം രൂപയാണ് അദ്ദേഹം ഡെപ്പോസിറ്റ് ചെയ്തത്. ഇതിൽ നിന്നും ലഭിക്കുന്ന പലിശ തുല്യമായി വീതിച്ച് പെൺകുട്ടികൾക്ക് വേണ്ടി ആരംഭിച്ച അക്കൗണ്ടുകളിലേക്ക് പോകും.
10 വയസ്സ് പ്രായമുള്ള 88 ഓളം പെൺകുട്ടികളുടെ പഠന ചെലവാണ് അദ്ദേഹം ഏറ്റെടുത്തത്. യാദവള്ളി പോസ്റ്റ് ഓഫീസിൽ 25.71 ലക്ഷം രൂപ അദ്ദേഹം ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട്. സുകന്യ സമൃദ്ധി യോജനയുടെ കീഴിൽ അക്കൗണ്ടുകളും ആരംഭിച്ചു. എല്ലാ മൂന്ന് മാസം കൂടുമ്പോഴും ഡെപ്പോസിറ്റിന്റെ പലിശയായ 41,000 രൂപ ഈ അക്കൗണ്ടുകളിലേക്ക് തുല്യമായി ട്രാൻസ്ഫർ ചെയ്യപ്പെടും. ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾക്കായി ഉപയോഗിക്കാം. പെൺകുട്ടികൾക്ക് 21 വയസ്സ് ആകുന്നത് വരെ ഈ ആനുകൂല്യം തുടരും.
ഈ അദ്ധ്യാപകന്റെ പ്രവൃത്തിയെയാണ് പ്രധാനമന്ത്രി പ്രകീർത്തിച്ചത്. ഇദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇന്ത്യൻ സമൂഹത്തിലെ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്നതോടൊപ്പം ജനക്ഷേമത്തിൽ ഏർപ്പെടാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
”സ്വയം എന്നതിന് മുകളിൽ സമൂഹത്തെ സേവിക്കുക എന്ന മന്ത്രം നമ്മുടെ മൂല്യങ്ങളുടെ ഭാഗമാണ്, നമ്മുടെ സംസ്കാരമാണ്. നമ്മുടെ രാജ്യത്ത് നിരവധി ആളുകൾ ഈ മന്ത്രം തങ്ങളുടെ ജീവിതലക്ഷ്യമാക്കുന്നു. ആന്ധ്ര പ്രദേശ് സ്വദേശിയായ രാം ഭൂപാൽ റെഡ്ഡി ജിയെക്കുറിച്ച് ഞാൻ അറിയാനിടയായി. പ്രധാന അദ്ധ്യാപകനായി വിരമിച്ചതിന് ശേഷമുള്ള തന്റെ സമ്പാദ്യം മുഴുവൻ രാം ഭൂപാൽ റെഡ്ഡി സംഭാവന ചെയ്തു. ‘സുകന്യ സമൃദ്ധി യോജന’ പ്രകാരം നിരവധി പെൺകുട്ടിൾക്കായി അദ്ദേഹം അക്കൗണ്ട് തുറക്കുകയും അതിൽ 25 ലക്ഷത്തിലധികം നിക്ഷേപിക്കുകയും ചെയ്തു” പ്രധാനമന്ത്രി മോദി പറഞ്ഞു.
എന്നാൽ അദ്ധ്യാപകനായിരുന്നപ്പോഴും രാം ഭൂപാൽ റെഡ്ഡി ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. വിദ്യാർത്ഥികൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്യുകയും ദരിദ്രരായ നിരവധി പേർക്ക് ഫീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഉച്ചഭക്ഷണ സമയത്ത് അദ്ദേഹം തന്റെ വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണവും പാലും നൽകാറുണ്ട്. അദ്ധ്യാപകരെ മികച്ച പ്രകടനം നടത്താൻ പ്രോത്സാഹിപ്പിക്കുന്നതിനായി, അദ്ദേഹം എസ്എസ്സി പൊതു പരീക്ഷകളിൽ കൂടുതൽ ശതമാനം വിജയം നേടുന്ന സ്കൂളുകളിലെ അദ്ധ്യാപകർക്ക് 6,300 രൂപ സമ്മാനം നൽകാറുണ്ട്. നാല് വർഷത്തോളം ഈ പരിപാടി ഒരു തടസ്സമില്ലാതെ തുടർന്നിരുന്നു.
വിദ്യാഭ്യാസരംഗത്തെ മികച്ച സംഭാവനകൾക്ക്, രാം ഭൂപാൽ റെഡ്ഡിക്ക്, മുൻ ആന്ധ്രാപ്രദേശിലെ മൂന്ന് മുഖ്യമന്ത്രിമാരിൽ നിന്ന് നാല് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കുർണൂൽ ജില്ലാ ടീച്ചേഴ്സ് യൂണിയൻ നേതാവായി ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം, അദ്ധ്യാപകരെ അവരുടെ വിഷയങ്ങളിൽ വൈദഗ്ധ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ ജില്ലാതലത്തിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു.
തന്റെ സേവന കാലത്തുടനീളം, നിരവധി പെൺകുട്ടികൾ, അവരുടെ മാതാപിതാക്കൾ ദരിദ്രരായിരുന്നതിനാലും പെൺമക്കളുടെ വിദ്യാഭ്യാസം തുടരാൻ കഴിയാത്തതിനാലും സ്കൂൾ ഉപേക്ഷിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് രാം ഭൂപാൽ റെഡ്ഡി പറഞ്ഞു . ഇത് തന്നെ അസ്വസ്ഥനാക്കി, അതിനുശേഷമാണ് അത്തരം വിദ്യാർത്ഥികളെ സഹായിക്കാൻ തീരുമാനിച്ചുതെന്ന് അദ്ദേഹം പറഞ്ഞു.
Comments