ന്യൂഡൽഹി: കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ഭീകര ഫണ്ടിംഗ് കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചതോടെ ദേശവിരുദ്ധ മുദ്രാവാക്യവും കല്ലേറും നടത്തിയ പ്രതിഷേധക്കാർ അറസ്റ്റിൽ. മാലിക്കിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച 19 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
മെയ് 25-നായിരുന്നു വിഘടനവാദി നേതാവിന് ശിക്ഷ വിധിച്ചത്. ഇതോടെ മാലിക്കിന്റെ വീടിന് പുറത്ത് തീവെച്ചും കല്ലേറ് നടത്തിയും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുമാണ് അനുയായികൾ പ്രതിഷേധം രേഖപ്പെടുത്തിയത്. പിറ്റേന്ന് തന്നെ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒമ്പത് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വിധ്വംസക പ്രവർത്തനങ്ങളിൽ നിന്ന് യുവാക്കൾ വിട്ടുനിൽക്കണമെന്നും സമാന പ്രവർത്തനങ്ങൾ ഭാവിയിലായാലും വെച്ചുപൊറുപ്പിക്കില്ലെന്നും കശ്മീർ പോലീസ് പറഞ്ഞു.
ഭീകര ഫണ്ടിംഗിനായി ഹവാല ഇടപാട് നടത്തിയ കേസിലാണ് കഴിഞ്ഞ ദിവസം യാസിൻ മാലിക്കിനെ എൻഐഎ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവും പത്ത് ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. 1989-ൽ റുബയ്യ സയീദിനെ തട്ടിക്കൊണ്ട് പോയ കേസിലും 1990-ൽ വ്യോമസേന ഉദ്യോഗസ്ഥരെ വധിച്ച കേസിലും വിചാരണ തുടരുകയാണ്. ഇതിന്റെ വിചാരണ 2023-ഓടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്.
നിരായുധരായ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരെ വെടിവെച്ച് കൊലപ്പെടുത്തിയതാണ് ഇതിലൊന്ന്. 1190-ലായിരുന്നു ഇത് സംഭവിച്ചത്. അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ മാലിക്കിന് പങ്കുണ്ടെന്ന് തെളിഞ്ഞിരുന്നു.
മറ്റൊന്ന് കേന്ദ്ര മന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യ സയീദിനെ കോളേജിൽ നിന്ന് തിരികെ വരുമ്പോൾ ഭീകരർ തട്ടിക്കൊണ്ടുപോയതാണ്. 1989-ൽ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്നു മുഫ്തി മുഹമ്മദ് സയീദ്. യുവതിയെ വിട്ടുകിട്ടാൻ അഞ്ച് ഭീകരരെ മോചിപ്പിക്കണമെന്നും പാക് ഭീകര സംഘടന ആവശ്യപ്പെട്ടിരുന്നു. ഈ കേസിൽ യാസിൻ മാലിക്ക് മുഖ്യപ്രതികളിൽ ഒരാളാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ജൂലൈ 15ന് റുബയ്യ സയീദിനോട് ഹാജരാകാൻ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Comments