കൊച്ചി: യുവനടിയെ പീഡിപ്പിച്ചുവെന്ന കേസിൽ കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. ബുധനാഴ്ച കൊച്ചിയിലെത്തുമെന്നാണ് ഇപ്പോൾ വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിക്കുന്നത്. ഇതിന്റെ ടിക്കറ്റ് അടക്കമുള്ള വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചതായാണ് വിവരം. ഇതേ തുടർന്നാണ് മുൻകൂർ ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചത്.
നാട്ടിലേക്കുളള ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ബലാത്സംഗത്തിന് ഇരയായ നടിയും പ്രോസിക്യൂഷനും വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകരുതെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. അതേസമയം നടിയുമായുള്ള ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നും സിനിമയിൽ അവസരം നിഷേധിച്ചതിലുള്ള വൈരാഗ്യമാണ് ആരോപണമുന്നയിക്കാൻ കാരണമെന്നുമാണ് വിജയ് ബാബുവിന്റെ വാദം. ഇത് സാധൂകരിക്കുമെന്ന് അവകാശപ്പെടുന്ന തെളിവുകളും നടൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതോടെ ഇരുകൂട്ടരുടെയും വാദങ്ങൾക്ക് ഒരു ഇടക്കാല ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാമ്യം ലഭിച്ചില്ലെങ്കിൽ ബുധനാഴ്ച കൊച്ചിയിലെത്തുന്ന നടനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.
Comments