ചണ്ഡീഗഡ് : പഞ്ചാബിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന ആറ് പേർ പിടിയിൽ. കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാലയെ വെടിവെച്ച് കൊന്ന സംഭവത്തിൽ ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ഉത്തരാഖണ്ഡ് ടാസ്‌ക് ഫോഴ്‌സും പഞ്ചാബ് ടാസ്‌ക് ഫോഴ്‌സും ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആറ് പേർ പിടിയിലായത്. പഞ്ചാബിൽ നിന്ന് ഹേമകുണ്ഠ് സാഹിബ് യാത്രയ്‌ക്ക് പോകുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. മുഖ്യപ്രതിയും പിടിയിലായതായാണ് വിവരം.
സിദ്ധുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ നേതാവായ ഗോൾഡി ബ്രാർ രംഗത്തെത്തിയിരുന്നു. 2021 ഓഗസ്റ്റിൽ മൊഹാലിയിൽ വെടിയേറ്റു മരിച്ച അകാലിദൾ നേതാവ് വിക്കു മിഖിദ്ദേരയുടെ മരണത്തിൽ സിദ്ധുവിന് പങ്കുണ്ടെന്നും ഇതിന്റെ പ്രതികാരമായാണ് സിദ്ധുവിനെ കൊന്നതെന്നുമാണ് ഗോൾഡി പറഞ്ഞത്. സിദ്ധുവിനെതിരെ നടപടിയൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് കൊലപാതകം എന്നും ഗുണ്ടാ നേതാവ് പറഞ്ഞിരുന്നു.
കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്ണോയിയുടെ അടുത്ത കൂട്ടാളിയാണ് ഗോൾഡ് ബ്രാർ. കൊലപാതകത്തിൽ ലോറൻസിനും പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇയാളെ പഞ്ചാബ് പോലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്. ലോറൻസ് ബിഷ്‌ണോയ് ആണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു. അതേസമയം സിദ്ധുവിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി. രണ്ട് ഡസനോളം ബുള്ളറ്റാണ് സിദ്ധുവിന്റെ ശരീരത്തിൽ നിന്നും കിട്ടിയത്.
ഇന്നലെ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് സിദ്ധുവിന് നേരെ ആക്രമണം നടന്നത്. അക്രമികൾ 30 റൗണ്ട് വെടിയുതിർത്തിരുന്നു. വെടിയേറ്റ് സിദ്ധു അവിടെ വെച്ച് തന്നെ കൊല്ലപ്പെട്ടു. സുഹൃത്തുക്കൾക്കും പരിക്കേറ്റിരുന്നു.
Comments