ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ 11 ാം ഗഡുവിതരണം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. 21,000 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി വിതരണം ചെയ്യുക. ഹിമാചൽ പ്രദേശിലെ ഷിംലയിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പത്ത് കോടിയിലധികം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വീഡിയോ കോൺഫറൻസിംഗിലൂടെ, പരിപാടിയിൽ പങ്കുചേരും. അർഹതയുള്ള കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യമാണ് ‘പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ നൽകി വരുന്നത്. പദ്ധതി പ്രകാരം 2,000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായി 6000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.
ഒമ്പത് കേന്ദ്ര മന്ത്രാലയങ്ങൾ നടപ്പിലാക്കിയിരിക്കുന്ന 16 കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി, പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും.ദേശീയ പരിപാടിയായ ഗരീബ് കല്യാൺ സമ്മേളനത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്.
പിഎം-കിസാൻ, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന, പോഷൻ അഭിയാൻ, പ്രധാനമന്ത്രി മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീണ, നഗരം), ജൽ ജീവൻ മിഷൻ, അമൃത്,പ്രധാനമന്ത്രി സ്വനിധി യോജന, വൺ നേഷൻ വൺ റേഷൻ കാർഡ്, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റേഴ്‌സ്, പ്രധാനമന്ത്രി മുദ്ര യോജന എന്നീ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായിട്ടാണ് പ്രധാനമന്ത്രി സംവദിക്കുക.
ഒരു വർഷം നീണ്ടുനിൽക്കുന്ന ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.രണ്ട് ഘട്ടങ്ങളായി നടക്കുന്ന പരിപാടിയിൽ സംസ്ഥാന, ജില്ല, കൃഷി വിജ്ഞാന കേന്ദ്രം എന്നീ തലത്തിലുള്ള പരിപാടികൾ രാവിലെ 9.45 ന് ആരംഭിച്ച് 11 മണിയോടെ ദേശീയതല പരിപാടിയുമായി ബന്ധിപ്പിക്കും.
നേരത്തെ കർഷകർ തങ്ങളുടെ ഇ-കെവൈസി പൂർത്തിയാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇത് പൂർത്തിയാക്കാത്ത കർഷകർക്ക് പിഎം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇ-വെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതി നാളെയാണ്. ഈ പ്രക്രിയ പൂർത്തിയാക്കാത്ത കർഷകന് ഭാവിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ പ്രയോജനം ലഭിക്കില്ല എന്ന് സർക്കാർ നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ
ജനുവരി ഒന്നിന് 10-ാം ഗഡുവായി 10 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് 20,000 കോടിയിലധികം രൂപ പ്രധാനമന്ത്രി വിതരണം ചെയ്തിരുന്നു.
Comments