ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച അദ്ധ്യാപികയ്‌ക്ക് നേരത്തെ ഭീഷണി നിലനിന്നിരുന്നതായി സൂചന. ഭർതൃ സഹോദരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേക്കുറിച്ചുള്ള സൂചനകൾ തന്നോട് വെളിപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു.
സാംബ സ്വദേശിയും ഗോപാൽപോര ഹയർസെക്കന്ററി സ്‌കൂൾ അദ്ധ്യാപികയുമായ രജ്‌നി ബാലയാണ് കൊല്ലപ്പെട്ടത്. രണ്ട് മാസങ്ങൾക്ക് മുൻപ് രജ്‌നി സ്ഥിതിഗതികളെല്ലാം ശാന്തമായെന്നും, ഇപ്പോൾ തനിക്ക് ഭീഷണിയില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതല്ലാതെ മറ്റൊന്നും തന്നോട് പറഞ്ഞിരുന്നില്ല. കാര്യം വിശദമായി ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം തനിക്ക് ചെറിയ പേടിയുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഭീകരാക്രമണം ഉണ്ടായിരിക്കുന്നതെന്നും ഭർതൃസഹോദരി വ്യക്തമാക്കി. ഭർതൃസഹോദരിയുടെ വെളിപ്പെടുത്തലിൽ പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയാണ് രജ്‌നി ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. രജ്‌നിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം വൈകീട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. വൈകീട്ടോടെയാകും രജ്‌നിയുടെ മൃതദേഹം സംസ്‌കരിക്കുക. ഭർത്താവും ഒരു മകളുമാണ് രജ്‌നിയ്‌ക്കുള്ളത്.
Comments