അയോദ്ധ്യ: നിർമാണം പൂർത്തിയാകുന്ന രാമക്ഷേത്രം രാജ്യത്തിന്റെ ക്ഷേത്രമായി മാറുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ രാമക്ഷേത്ര ശ്രീകോവിലിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി.
ദീർഘകാലമായുളള ജനങ്ങളുടെ കാത്തിരിപ്പാണ് ഇതിലൂടെ പൂർത്തിയാകുന്നത്. ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായി രാമക്ഷേത്രം മാറും. ക്ഷേത്രനിർമാണം വിജയകരമായി പുരോഗമിക്കുകയാണെന്നും ആചാരപരമായ രീതിയിൽ ശ്രീകോവിലിന് തറക്കല്ലിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും യോഗി ആദിത്യ നാഥ് കൂട്ടിച്ചേർത്തു. നേരത്തെ അയോദ്ധ്യയിലെ ഹനുമാൻ ക്ഷേത്രത്തിലും യോഗി ആദിത്യനാഥ് പ്രാർത്ഥന നടത്തി.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും വിവിധ മഠങ്ങളിലെയും ക്ഷേത്രങ്ങളിലെയും 90 ഓളം സന്യാസിവര്യൻമാരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ശ്രീകോവിലിന്റെ നിർമാണം അടുത്ത വർഷത്തോടെ പൂർത്തിയാകുമെന്നും 2024 ഓടെ ക്ഷേത്ര നിർമാണം പൂർത്തിയാകുമെന്നും നിർമാണചുമതല വഹിക്കുന്ന രാമജൻമഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. 2025 ഓടെ ക്ഷേത്ര സമുച്ചയത്തിന്റെ പ്രധാന നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമെന്നും ക്ഷേത്ര നിർമാണ കമ്മറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.
2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രനിർമാണത്തിന് ഭൂമി പൂജ നടത്തി കല്ലിട്ടത്. അതിവേഗമാണ് നിർമാണം പുരോഗമിക്കുന്നത്.
Comments