ഭോപ്പാൽ: ഇന്ത്യ വിഭജനത്തെ ന്യായീകരിച്ച് മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎയും മുൻ ക്യാബിനറ്റ് മന്ത്രിയുമായ സജ്ജൻ സിംഗ് വെർമ. മുഹമ്മദ് അലി ജിന്നയും നെഹ്‌റുവും എടുത്ത നല്ല തീരുമാനമാണ് ഇന്ത്യ വിഭജനമെന്ന് മാധ്യമങ്ങളുമായി നടത്തിയ ചർച്ചയ്‌ക്കിടയിൽ സജ്ജൻ സിംഗ് പറഞ്ഞു. മുഹമ്മദ് അലി ജിന്ന ഒരു നല്ല സ്വാതന്ത്ര്യ സമരസേനാനിയാണെന്നും അദ്ദേഹം എടുത്ത മികച്ച തീരുമാനമായിരുന്നു ഇന്ത്യാ വിഭജനമെന്നുമാണ് എംഎൽഎയുടെ ന്യായീകരണം.
വിഭജനം എന്ന മികച്ച തീരുമാനം നെഹ്‌റുവും ജിന്നയും എടുത്തില്ലായിരുന്നെങ്കിൽ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതും പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്തു പറഞ്ഞ് നെഹ്‌റുവിനെയും ജിന്നയേയും കുറ്റപ്പെടുത്തും എന്ന വാദം നിരത്തിയാണ് ഇന്ത്യ വിഭജനത്തെ സജ്ജൻ സിംഗ് വെർമ ന്യായീകരിച്ചത്. സജ്ജൻ സിംഗിന്റെ വിവാദപരമായ പ്രസ്താവനയോട് ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
വിഭജനത്തെ ന്യായീകരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് ലജ്ജാകരമെന്ന് ബിജെപി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ വിശ്വാസ് സാരംഗ് പ്രതികരിച്ചു. ജിന്നയും നെഹ്‌റുവുമാണ് ഇന്ത്യാ വിഭജനത്തിന് പിന്നിലെന്ന് കോൺഗ്രസ് അംഗീകരിച്ചുവെന്നും ഇതിലൂടെ വിഭജനത്തെയും തുടർന്നുണ്ടായ വംശഹത്യകളെയും അവർ ന്യായീകരിക്കുകയാണെന്നും സാരംഗ് പറഞ്ഞു. മഹാത്മഗാന്ധി ആഗ്രഹിച്ചത് അഖണ്ഡ ഭാരതമാണ്. എന്നാൽ നെഹ്‌റുവും ജിന്നയും സ്വന്തം രാഷ്‌ട്രീയ താത്പര്യങ്ങൾക്കുവേണ്ടി രാജ്യത്തെ രണ്ടായി വിഭജിച്ചുവെന്നും വംശഹത്യകൾക്ക് കാരണക്കാരായി എന്നും വിശ്വാസ് സാരംഗ് പറഞ്ഞു.
Comments