ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾക്ക് അന്ത്യം കുറിക്കാൻ കേന്ദ്രസർക്കാർ. ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗം ചേർന്നു. ഉച്ചയോടെയാണ് യോഗം ആരംഭിച്ചത്.
രാവിലെ കുൽഗാമിൽ ഭീകരാക്രമണത്തിൽ രാജസ്ഥാൻ സ്വദേശിയായ ബാങ്ക് ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിരമായി യോഗം ചേർന്നത്. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച അമിത് ഷാ ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്.
ഭീകരാക്രമണങ്ങൾ ചെറുക്കാൻ ആവശ്യമായ നടപടികളെക്കുറിച്ചാണ് അമിത് ഷായും, അജിത് ഡോവലും തമ്മിൽ ചർച്ച ചെയ്യുന്നത് എന്നാണ് വിവരം. ഇതിന് പുറമേ ജമ്മു കശ്മീരിലെ നിലവിലെ സുരക്ഷാ സ്ഥിതിഗതികളും വിലയിരുത്തുന്നുണ്ട്.
അടുത്തിടെയായി ഹിന്ദുക്കളെയും വിവിധ സംസ്ഥാനങ്ങളിൽ നിന്നും തൊഴിലിനായി കശ്മീരിൽ എത്തുന്നവരെയും തുടർച്ചയായി ഭീകരർ ലക്ഷ്യമിടുകയാണ്. കഴിഞ്ഞ ദിവസം ഹിന്ദു അദ്ധ്യാപികയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ സ്വദേശിയ്‌ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇന്നത്തെ ആക്രമണത്തിൽ ഹനുമാൻഗഡ് നിവാസിയായ വിജയ് കുമാറിനാണ് ജീവൻ നഷ്ടമായത്.
Comments