തിരുവനന്തപുരം : സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരെ മറ്റ് സ്‌കൂളുകളിൽ തൂപ്പുജോലിക്കാരായി നിയമിച്ചു. സംസ്ഥാനത്തെ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ പൂട്ടിയതോടെയാണ് അദ്ധ്യാപകരെ പിരിച്ചുവിട്ട് തൂപ്പുജോലിക്കായി നിയമിച്ചത്. 300 ഓളം അദ്ധ്യാപകരാണ് ഇതോടെ ബുദ്ധിമുട്ടിലായത്.
സംസ്ഥാനത്ത് 272 ഏകാദ്ധ്യാപക വിദ്യാലയങ്ങളാണ് പൂട്ടിയത്. ഇതിൽ 344 അദ്ധ്യാപകർ ഉണ്ടായിരുന്നു. തുടർന്ന് ജോലി നഷ്ടപ്പെട്ട അദ്ധ്യാപകർക്ക് പാർട്ട് ടൈം ഫുൾ ടൈം എന്നിങ്ങനെ മറ്റ് സ്‌കൂളുകളിൽ ജോലി നൽകി. താത്ക്കാലിക അദ്ധ്യാപകരായിരുന്നു ഇവരിൽ പലരും. സ്വീപ്പർ തസ്തികയിൽ സ്ഥിരനിയമനമാണ്. എന്നാൽ ഒറ്റയടിക്ക് അദ്ധ്യാപനത്തിൽ നിന്നും സ്വീപ്പർ തസ്തികയിലേക്കുള്ള മാറ്റം പലർക്കും അംഗീകരിക്കാനായിട്ടില്ല.
സമ്മതപത്രം എഴുതിനൽകിയാണ് അദ്ധ്യാപകർ സ്വീപ്പർ തസ്തികയിൽ പ്രവേശിക്കുന്നത്. ഏകാദ്ധ്യാപകർ ആയിരുന്നപ്പോൾ കിട്ടിയ ശമ്പളത്തെക്കാൾ കൂടുതൽ സ്വീപ്പർ തസ്തികയിൽ ലഭിക്കും. ജോലി നഷ്ടപ്പെടുന്നവർക്ക് വിദ്യാഭ്യാസയോഗ്യതയ്‌ക്ക് അനുസരിച്ചുള്ള ജോലി നൽകുമെന്ന് വാഗ്ദാനംനൽകിയിരുന്നു.
27 ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടിയിട്ടില്ല. ഈ സ്‌കൂളുകളുടെ കാര്യത്തിൽ സർക്കാർനിർദേശം അനുസരിച്ചായിരിക്കും നടപടി.
Comments