തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് വേണ്ടി എല്ലാ കരുക്കളും നീക്കിയത് വ്യവസായ മന്ത്രി പി രാജീവ് ആണ്. സ്ഥാനാർഥിയെ തീരുമാനിച്ചത് ഉൾപ്പെടെയുളള ഇടതുമുന്നണിയുടെ എല്ലാ കാര്യങ്ങളിലും രാജീവിന്റെ ഇടപെടലുണ്ടായി. സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനന്റെ നിർദ്ദശം മറികടന്ന് ഡോ. ജോ ജോസഫിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് പി രാജീവാണ്. അതുകൊണ്ട് തോൽവിയുടെ എല്ലാ ഭാരവും പി രാജീവിൽ വന്നു ചേരുന്നത്.
എറണാകുളം ജില്ലയിൽ നിരവധി നേതാക്കൾ ഉണ്ടായിട്ടും ഡോ.ജോ ജോസഫ് എന്ന ഹൃദ്രോഗ വിദഗ്ധനെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് കൊണ്ടവന്നത് പി രാജീവിന്റെ തന്ത്രമായിരുന്നു. സഭയുടെ ഹോസ്പിറ്റലായ ലിസിയിലെ ഭിഷഗ്വരനായ ഡോ ജോസഫിന് രാഷ്‌ട്രീയ മേഖലയിൽ യാതൊരു പരിചയവുമുണ്ടായിരുന്നില്ല. എന്നാൽ സഭയുടെ സ്ഥാപനത്തിൽ നിന്നൊരാൾ സ്ഥാനാർഥിയായാൽ തൃക്കാക്കരയിലെ ഗണ്യമായ ക്രിസ്ത്യൻ വോട്ടർമാർക്കിടയിൽ വലിയ ചലനം സൃഷ്ടിക്കാനാവുമെന്ന് രാജീവ് കണക്കുകൂട്ടി. പാർട്ടിയില ബുദ്ധിജീവിയായ രാജീവിന്റെ എല്ലാ തന്ത്രങ്ങളും പിഴച്ച കാഴ്‌ച്ചയാണ് വൻ തോൽവിയിലൂടെ കാണുന്നത്.
മുഖ്യമന്തിയും മറ്റുളള മന്തിമാരും 60ഓളം എംഎൽഎമാരുമാണ് തൃക്കാക്കരയിൽ തമ്പടിച്ചത്. എന്ത് വില കൊടുത്തും തൃക്കാക്കര പിടിച്ചെടുത്ത് 100 സീറ്റ് തികയ്‌ക്കണമെന്ന സുഗ്രീവാജ്ഞയാണ് പിണറായി നേതാക്കൾക്കും പ്രവർത്തകർക്കും നൽകിയിരുന്നത്. അതിന് വേണ്ടി വലിയ പ്രചാരണമാണ് തൃക്കാക്കര സാക്ഷിയായത്. കോടി കണക്കിന് രൂപയാണ് ഇടതുമുന്നണി പ്രചാരണത്തിനായി പൊടി പൊടിച്ചത്. കേരളത്തിലുടനീളമുളള പ്രവർത്തകർ തൃക്കാക്കരയിലേക്ക് ഒഴുക്കി.
കേരളത്തിന്റെ ചരിത്രത്തിൽ ഒരു തിരഞ്ഞെടുപ്പിലും കാണാത്ത പ്രചാരണ തന്ത്രമാണ് ഇടതുമുന്നണി സ്വീകരിച്ചത്. മന്ത്രിമാരും എംഎൽഎമാരും ജാതിമതാടിസ്ഥാനത്തിലാണ് വോട്ടർമാരുടെ വീടുകൾ കയറി വോട്ട് അഭ്യർത്ഥിച്ചത്. ഇഴവരുടെ വീടുകൾ അതേ സമുദായത്തിൽ നിന്നുളളവുരും, മുസ്ലിങ്ങളുടെ വസതികളിൽ മന്ത്രി മുഹമദ് റിയാസ് ഉൾപ്പെടെയുളളവരും ക്രിസ്ത്യാനികളുടെ വീടുകളിൽ വീണാ ജോർജിനെ പോലുളളവരും കയറി ഇറങ്ങി വോട്ട് ചോദിച്ചു.
പി രാജീവാണ് മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് ഈ തന്ത്രങ്ങൾക്ക് രൂപം നൽകിയത്. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിട്ട കനത്ത പരാജയത്തിൽ ഏറ്റവും വിമർശനത്തിന് വിധേയമാകുന്നതും പി രാജീവിന്റെ സോഷ്യൽ എഞ്ചിനിയറിങ് തന്ത്രത്തിനാണ്. എൽഡിഎഫ് സ്ഥാനാർഥിക്ക് ഒരു ബൂത്തിലും ലീഡ് നേടാനാവാതെ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം രുചിച്ചത് പിണറായി ഭരണത്തോടുളള ജനങ്ങളുടെ പ്രതിഷേധത്തിന്റെ തോത് വിളിച്ചറിയിക്കുന്നു.
Comments