: കൊറോണ കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കൊറോണയ്‌ക്കൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും കിടപ്പ് രോഗികൾ, വയോജനങ്ങൾ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും ആരോഗ്യമന്ത്രി ആഴശ്യപ്പെട്ടു.
രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും ബൂസ്റ്റർ ഡോസ് എടുക്കാനുള്ളവരും സ്വീകരിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും മുൻകരുതൽ ഡോസ് എടുക്കണം. സംസ്ഥാനത്തെ കൊറോണ സ്ഥിതി വിലയിരുത്താൻ യോഗം ചേർന്നതായും വളരെ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും നിർദേശിച്ചതായും മന്ത്രി അറിയിച്ചു.
എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊറോണ കേസുകൾ കൂടുതൽ. ഈ ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങളുള്ളവർ പരിശോധന നടത്തണം. കൊറോണ കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്സിനും മുൻകരുതൽ ഡോസും എടുക്കാൻ വിമുഖത കാണിക്കുന്നുണ്ട്. അത് ആപത്തുണ്ടാക്കാം. രണ്ട് ഡോസ് വാക്സിനും പ്രിക്കോഷൻ ഡോസും കൃത്യമായ ഇടവേളകളിൽ എടുത്താൽ മാത്രമേ ഫലം ലഭിക്കൂവെന്ന് വീണാ ജോർജ്ജ് വ്യക്തമാക്കി.
കൊറോണ മരണം സംഭവിക്കുന്നവരിൽ വാക്സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുതലായി കാണുന്നുവെന്നാണ് വിലയിരുത്തൽ. അനുബന്ധ രോഗങ്ങളുള്ളവർക്ക് കൊറോണ ലക്ഷണമുണ്ടെങ്കിൽ ഉടൻ തന്നെ പരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്. പ്രദേശികമായി വാക്സിൻ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്സിൻ എടുക്കുന്നുവെന്ന് ഉറപ്പാക്കാനും ഫീൽഡ് വർക്കർമാരെ ചുമതലപ്പെടുത്തും. എല്ലാ കുട്ടികൾക്കും വാക്സിൻ ഉറപ്പാക്കും. സ്‌കൂൾ തുറന്ന സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും വാക്സിനെടുക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Comments