കഴിഞ്ഞ വെള്ളിയാഴ്ച കാൺപൂരിൽ മുസ്ലിം മതമൗലികവാദികൾ നടത്തിയ അക്രമ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. മുഖ്യ സൂത്രധാരൻ ഹയാത് സഫർ ഹാഷ്മിയുടെ അറസ്റ്റിന് ശേഷമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. ഇത് കേസ് അന്വേഷണത്തിൽ വഴിത്തിരിവാകുമെന്ന് യുപി പോലീസ് കരുതുന്നു. ഞായറാഴ്ച കാൺപൂർ പോലീസ് പിടിച്ചെടുത്ത ഹാഷ്മിയുടെ ഉടമസ്ഥതയിലുള്ള ആറ് മൊബൈൽ ഫോണുകൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
ഹാഷ്മിയുടെ മൊബൈലിൽ ആകെ 141 വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ പോലീസ് കണ്ടെത്തി. അതിൽ ഭൂരിഭാഗം സംഭാഷണങ്ങളും കാൺപൂർ സംഘർഷവുമായി ബന്ധപ്പെട്ടതാണ്. കൂടാതെ ആ ഗ്രൂപ്പുകളിൽ സജീവമായിരുന്ന മറ്റ് നിരവധി പേരുകളും ചാറ്റുകൾ വഴി കണ്ടെത്താനായിട്ടുണ്ട്.
അക്രമം നടന്ന ദിവസം പൊട്ടിപ്പുറപ്പെട്ട ഓരോ നിമിഷത്തിന്റെയും അപ്ഡേറ്റുകൾ ഉൾപ്പെടുത്തിയ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ സംഘർഷത്തിന് കാരണമാകുന്നതുമായ സംഭാഷണങ്ങളും കണ്ടെത്തി. അതിനുപുറമെ, ഹഷ്മി ബന്ദിന് ആഹ്വാനം ചെയ്യുകയും മറ്റുള്ളവരോട് ചേരാൻ ആവശ്യപ്പെടുന്ന വീഡിയോകളും ഗ്രൂപ്പുകളിൽ പങ്കുവെച്ചിട്ടുണ്ട്.
പ്രാദേശിക മുസ്ലീം നേതാവ് ഹയാത്ത് സഫർ ഹാഷ്മി നടത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കാൺപൂർ സംഘർഷം ചർച്ചയായത്. ‘എംഎംഎ ജൗഹർ ഫാൻസ് അസോസിയേഷൻ കാൺപൂർ ടീം’ എന്ന ഗ്രൂപ്പിലെ ചാറ്റുകളിലാണ് കലാപാഹ്വാനം ഉൾപ്പെടെ കണ്ടെത്തിയത്. ഈ പ്രാദേശിക ഇസ്ലാമിക സംഘടനയുടെ പ്രസിഡന്റാണ് ഹാഷ്മി. അക്രമത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഹാഷ്മി സന്ദേശങ്ങൾ കൈമാറുന്ന ഗ്രൂപ്പിൽ നിന്നുള്ള ചില ചാറ്റുകൾ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Comments