ആലപ്പുഴ: ബീവറേജസ് കോർപ്പറേഷനിലെ ഒഴിവുകൾ വീതം വെച്ചെടുത്ത് സിപിഎം. മദ്യ കുപ്പികളിൽ ലേബൽ പതിപ്പിക്കുന്ന ജോലിയിലേക്കാണ് പാർട്ടി നേതാക്കളുടെ ബന്ധുക്കളെ തിരുകി കയറ്റിയത്. ആലപ്പുഴ നോർത്ത് കമ്മിറ്റിയിലെ നേതാക്കളാണ് ഉദ്യോഗാർത്ഥിളെ നോക്കുകുത്തികളാക്കി ബന്ധു നിയമനം തരപ്പെടുത്തിയത്.
ബീവറേജസ് കോർപറേഷന്റെ ആലപ്പുഴയിലെ വെയർ ഹൗസിൽ ലേബലിംഗ് ജോലികളിൽ വന്ന ഒൻപത് ഒഴിവുകളായിരുന്നു സിപിഎമ്മിന്റെ ആലപ്പുഴ നോർത്ത് കമ്മിറ്റി വീതം വെച്ചെടുത്തത്. നേതാക്കളുടെ അടുത്ത ബന്ധുക്കൾക്കായിരുന്നു നിയമനം. ബീവറേജസ് കോർപറേഷന്റെ ജില്ല മാനേജർ ഹെഡ് ഓഫീസിൽ നൽകിയ പട്ടിക പ്രകാരമാണ് നിയമനം ഉണ്ടായത്. ഈ പട്ടിക തയ്യാറാക്കി നൽകിയതാകട്ടെ സി.പി.എം ജില്ല നേതൃത്വവും.
താൽകാലിക തസ്തികയിലേക്കാണെങ്കിലും ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ച്ചേഞ്ചിൽ അറിയിക്കണമെന്ന ചട്ടം മറികടന്നായിരുന്നു അധികൃതരുടെ നീക്കം. ഒഴിവുകൾ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ പരസ്യം ചെയ്യുകയോ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണികുകയോ ചെയ്തിട്ടില്ല.
നേരത്തെ 18 താൽകാലിക ഒഴിവുകളിൽ ബന്ധുനിയമനം നടത്തുകയും പിന്നീട് അത് സ്ഥിരപ്പെടുത്തി നൽകുകയും സിപിഎം ചെയ്തിരുന്നു. ഇതിൽ വിരമിച്ച ഒൻപത് പേരുടെ ഒഴുവുകളാണ് പാർട്ടി നേതാക്കൾ വീണ്ടും വീതം വെച്ചെടുത്തത്. എന്നാൽ സംഭവം വിവാദമായതോടെ കുടുംബശ്രീ പ്രവർത്തകരെയാണ് നിയമിച്ചതെന്ന വാദത്തിലാണ് സിപിഎം.
Comments