ഉത്തർ പ്രദേശ് : ഗുണ്ടാ സംഘങ്ങളുടെയും ക്രിമിനലുകളുടെയും പട്ടിക പുറത്തിറക്കി ഉത്തർ പ്രദേശ് സർക്കാർ.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.ജില്ല തിരിച്ചുള്ള പട്ടികയാണ് പുറത്ത് വിട്ടത്. തിരിച്ചറിഞ്ഞ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും , സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും സർക്കാർ വ്യക്തമാക്കി .
പട്ടികയിൽ ഏറ്റവുമധികം പേർ ഭൂമാഫിയയിൽ നിന്നാണ്. 347 കുറ്റവാളികളാണ് ഈ ഗണത്തിൽ നിന്നും പട്ടികയിലുളളത്. മദ്യമാഫിയയിൽ നിന്നുളള 228 പേരും മൃഗക്കടത്ത് മാഫിയയിൽപെട്ട 168 പേരും പട്ടികയിലുണ്ട്. ഖനന മാഫിയയിൽ പെട്ട 30 പേരും വിദ്യാഭ്യാസ മേഖലയിൽ അഴിമതിയും സാമ്പത്തിക കുറ്റകൃത്യങ്ങളും നടത്തുന്ന 18 പേരുടെയും പേരുകൾ പട്ടികയിൽ ഉണ്ട്. ഗുണ്ടാ നിയമത്തിന്റെ റൂൾ 14 (1) പ്രകാരം ഇക്കഴിഞ്ഞ മാർച്ച് മുതൽ മെയ് വരെ, മൊത്തം 788 പേർക്കെതിരെ കേസെടുത്തിട്ടുണ്ട് .600 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം യുപി പോലീസ് ഗുണ്ടകളെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.മാർച്ചിൽ തന്നെ മാഫിയ സംഘങ്ങളെ കണ്ടെത്താനും ഇവരുടെ വിവരങ്ങൾ ശേഖരിക്കാനും യുപി സർക്കാരും പോലീസും നീക്കം തുടങ്ങിയിരുന്നു.ഈ മാഫിയ സംഘങ്ങൾക്കെതിരെയും നടപടിയെടുക്കും എന്ന് ക്രമസമാധാനപാലന വിഭാഗം എഡിജി പ്രശാന്ത് കുമാർ വ്യക്തമാക്കി .
കാൺപൂർ അക്രമക്കേസിൽ ഉൾപ്പെട്ട 40പേരുടെ ചിത്രങ്ങൾ യുപി പോലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചാൽ ബന്ധപ്പെടണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ മറച്ചുവെക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് പോലീസ് ഉറപ്പ് നൽകിരുന്നു.
Comments