അമൃത്സർ: പഞ്ചാബിൽ ക്രിസ്ത്യാനികളുടെ എണ്ണം വർധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തി അകാൽ തഖ്ത് മേധാവി ഗിയാനി ഹർപ്രീത് സിംഗ്. സിഖുകാരുടെ അഞ്ച് അധികാരകേന്ദ്രങ്ങളിൽ ഒന്നാണ് അകാൽ തഖ്ത്. സംസ്ഥാനത്ത് ക്രിസ്ത്യൻ സമൂഹം വർധിക്കുന്നത് സിഖുക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും അകാൽ തഖ്ത് മേധാവി പറഞ്ഞു. കൂടാതെ എല്ലാ സിഖുകാരും അധുനിക ആയുധങ്ങളുടെ ഉപയോഗം പരിശീലിപ്പിക്കണമെന്നും ഗിയാനി ആവശ്യപ്പെട്ടു. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 38-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ സിഖുകാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”സിഖുകാർ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നു. മതപരമായും സാമ്പത്തികപരമായും സാമൂഹികപരമായും സിഖുകാർ ദുർബലരാകുകയാണ്. പഞ്ചാബിലെ ഗ്രാമങ്ങളിൽ പ്രചരിക്കപ്പെടുന്ന ക്രിസ്തുമതം സിഖുകാരെ ദുർബലപ്പെടുത്തുകയാണ്. അതിനാൽ എല്ലാ സിഖുകാരോടും പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിൽ ഉള്ളവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ സിഖുമതം പ്രചരിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം. മതപരമായും സാമൂഹികപരമായും സാമ്പത്തികപരമായും നാം ശക്തരായില്ലെങ്കിൽ രാഷ്‌ട്രീയമായി നാം ദുർബലരാകും. ” അകാൽ തഖ്ത് മേധാവി പറഞ്ഞു.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വാർഷികത്തിന് മുന്നോടിയായി നഗരത്തിൽ വൻ സുരക്ഷയാണ് പോലീസ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ സിഖുക്കാർക്ക് സുരക്ഷയൊരുക്കേണ്ട ആവശ്യമില്ലെന്നും ഗിയാനി പ്രതികരിച്ചു. ആയുധപരിശീലനം നടത്തുന്നതിന് ആവശ്യമായ ഷൂട്ടിങ് റേഞ്ചുകൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധചെലുത്തണം. മറ്റുള്ളവർ നിയമവിരുദ്ധമായാണ് ആയുധപരിശീലനം നേടുന്നതെന്നും ഗിയാനി ചൂണ്ടിക്കാട്ടി. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന്റെയും ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വാർഷികമടുത്തപ്പോൾ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വന്നതിന്റെയും പശ്ചാത്തലത്തിലാണ് ഗിയാനിയുടെ പ്രതികരണം.
Comments