മഥുര: ശ്രീകൃഷ്ണ ജന്മസ്ഥാനായ മഥുരയിലെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾക്ക് നേതൃത്വം നൽകിയതോടെ മൂന്നു ദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കമായി. ശ്രീകൃഷ്ണ ജന്മസ്ഥാനിൽ ഈ രാജ്യത്തിന്റെ സാംസ്‌കാരിക സംരക്ഷണത്തിനായി നീതിപൂർവ്വം പ്രവർത്തിക്കാനാ കണമെന്ന പ്രാർത്ഥനയാണ് നടത്തിയതെന്നും ശ്രീകൃഷ്ണ ഭഗവാൻ എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും നൽകട്ടെയെന്നും യോഗി ആദിത്യനാഥ് സന്ദേശം നൽകി.
മഥുരയുടെ പുണ്യപുരാതന പാരമ്പര്യവും ആഗോളതലത്തിലെ ശ്രീകൃഷ്ണ ആരാധനയുടെ പ്രാധാന്യവും നാൾക്കുനാൾ വർദ്ധിക്കുകയാണ്. മഥുരയെ ആഗോള തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ കൂടുതൽ സൗകര്യങ്ങളൊരുക്കി സജ്ജമാക്കുന്ന നടപടികൾ പുരോഗമിക്കുക യാണെന്നും പ്രദേശവാസികളുടെ സഹകരണം വർദ്ധിച്ചിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ശ്രീകൃഷ്‌ണോത്സവം പരിപാടി സംസ്ഥാന വിനോദസഞ്ചാര വകുപ്പും സാംസ്‌കാരിക വകുപ്പും സംയുക്തമായിട്ടാണ് സംഘടിപ്പിച്ചത്. ശ്രീകൃഷ്ണ ഭക്തിയുടെ വിവിധ തലങ്ങൾ ജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിനൊപ്പം ഭക്തിസാന്ദ്രമായ നാടൻ സംഗീതവും കലാരൂപങ്ങളും ഭക്തർക്കും സഞ്ചാരികൾക്കുമായി ഒരുക്കിയതായും വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു.
Comments