ലഖ്നൗ: കാൺപൂരിൽ നടന്ന അക്രമം ആസൂത്രിതമെന്ന് പോലീസ്. ആക്രമണത്തിന് നേതൃത്വം നൽകിയ കലാപകാരികൾ വിവിധ ജില്ലകളിൽ നിന്നെത്തിയവരാണെന്ന് പോലീസ് വെളിപ്പെടുത്തി. കലാപത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ പോലീസ് പുറത്ത് വിടുകയും അവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കലാപകാരികളിലധികവും മറ്റ് ജില്ലകളിൽ നിന്നെത്തിയവരാണെന്ന് പോലീസിന്റെ പുതിയ വെളിപ്പെടുത്തൽ.
സംഭവ സ്ഥലത്ത് നിന്നുള്ള ഫോൺ സിഗ്നലുകളും ഫോൺകോളുകളും നിരീക്ഷിച്ചതിലൂടെയാണ് ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. മാത്രമല്ല, പുറത്തു വിട്ട കലാപകാരികളുടെ ചിത്രങ്ങളിൽ ഉൾപ്പെട്ട പലരും കാൺപൂർ ജില്ലക്ക് പുറത്ത് നിന്നുള്ളവരാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കലാപത്തിന് വലിയ ഗൂഢാലോചന നടന്നു എന്നുള്ള നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. അതിനാൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ജില്ലയ്‌ക്ക് പുറത്തേയ്‌ക്കും അന്വേഷണവും തിരച്ചിലും ഊർജ്ജിതമാക്കി. കാൺപൂർ അക്രമക്കേസിലെ മുഖ്യ സൂത്രധാരന്റെ ഭാര്യ സറ ഹയാത്തിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുഖ്യപ്രതി ഹയാത്ത് സഫർ ഹാഷ്മിയുടെ ഭാര്യക്കെതിരെ പോലീസ് സുപ്രധാന തെളിവുകൾ ശേഖരിച്ചതായാണ് വിവരങ്ങൾ. സോഷ്യൽമീഡിയയിൽ നിരവധി ഗ്രൂപ്പുകളുടെ അഡ്മിൻ കൂടിയായ സറയ്‌ക്ക് കലാപം ആസൂത്രണം ചെയ്തതിൽ പങ്കുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
കലാപം നടത്താൻ വൻതോതിൽ പണം ഒഴുക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പണം നൽകിയവരിലേക്കും അന്വേഷണം വിപുലീകരിച്ച് കലാപത്തിന് പിന്നിൽ പ്രവർത്തിച്ച ആസൂത്രകരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് യുപി പോലീസ്. ഇതിനിടെ, സംഘർഷത്തിൽ കല്ലേറിന് നേതൃത്വം നൽകിയവരിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഉന്നാവോയിലെ ശുക്ലഗഞ്ച് നിവാസിയായ സിറാജ് ഹുസൈനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കാൺപൂർ കലാപത്തിൽ അറസ്റ്റിലായവരുടെ എണ്ണം 50 ആയി.
Comments