ലക്‌നൗ: അജയ്‌ദേവ് ഗൺ നായകനായ ബോളിവുഡ് സിനിമ ‘സിങ്കം’ ബോക്‌സ്ഓഫീസിൽ വൻ ചലനമാണ് സൃഷ്ടിച്ചത്. അജയ്‌ദേവ് ഗൺ ധീരനായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചിത്രത്തിൽ കൈകാര്യം ചെയ്തത്. ഉത്തർപ്രദേശ് പോലീസിലും ഉണ്ട് ഒരു’സിങ്കം’. അതാണ് അജയ് പാൽ ശർമ്മ ഐപിഎസ്. എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് ആയ അജയ് പാൽ ശർമ്മ സിങ്കം എന്നാണ് ജനങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. എൻകൗണ്ടറുകളിലൂടെ നിരവധി ക്രിമിനലുകളെ കൊലപ്പെടുത്തിയ അജയ് പാൽ ശർമ്മ വീണ്ടും ദേശീയതലത്തിൽ ശ്രദ്ധേയനാവുകയാണ്.
കാൺപൂരിൽ കലാപത്തിന് ശ്രമിച്ച മതതീവ്രവാദികളെ നേരിടാൻ യോഗി സർക്കാർ ഇപ്പോൾ ശർമ്മയെയാണ് നിയോഗിച്ചിരിക്കുന്നത്. അദ്ദേഹം ഉടനടി കാൺപൂരിൽ കുതിച്ചെത്തി ക്രമസമാധാനപാലനത്തിന്റെ ചുമതല ഏറ്റെടുത്തു. അജയ് പാൽ ശർമ കാൺപൂരിൽ എത്തിയതോടെ അക്രമികളടക്കമുള്ള ക്രിമിനലുകൾ ഭീതിയിലാണ്. അജയ് പാൽ ശർമ്മയ നൂറിലധികം ഏറ്റുമുട്ടലുകൾ നടത്തിയിട്ടുണ്ട്. പഞ്ചാബിലെ ലുധിയാന സ്വദേശിയായ അജയ് പാൽ ശർമ യുപി കേഡറിലെ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ദന്ത ഡോക്ടറായിരുന്ന അദ്ദേഹം പിന്നീട് ജോലി ഉപേക്ഷിച്ച് രാജ്യസേവനത്തിനായി സിവിൽ സർവ്വീസിലേക്ക് വരികയായിരുന്നു. ഐപിഎസ് പദവി ലഭിച്ച അജയ് പാൽ ശർമ്മയുടെ ആദ്യ പോസ്റ്റിംഗ് യുപിയിലെ സഹരൻപൂരിലായിരുന്നു. കുറ്റവാളികൾക്ക് എന്നും പേടിസ്വപ്‌നമാണ് അജയ് പാൽ എന്ന ധീരനായ ഉദ്യോഗസ്ഥൻ. ഒന്നിന് പുറകെ ഒന്നായി ഏറ്റുമുട്ടൽ നടത്തി ഒരു ഏറ്റുമുട്ടൽ സ്‌പെഷ്യലിസ്റ്റായി മാറി.
റാംപൂരിൽ നിയമിതനായതോടെയാണ് ഐപിഎസ് അജയ് പാൽ ശർമ്മ ശ്രദ്ധയിൽപ്പെട്ടത്. റാംപൂരിൽ ആറു വയസുകാരി ബലാത്സംഗത്തിനിരയാക്കി കൊലപ്പെട്ടു. ബലാത്സംഗക്കേസിലെ പ്രതിയെ അജയ് പാൽ ശർമ്മയാണ് ഏറ്റുമുട്ടലിൽ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധേയനായത്. അതിനുശേഷം ആളുകൾ അജയ് പാൽ ശർമ്മയെ റിയൽ സിങ്കം എന്ന് വിളിക്കാൻ തുടങ്ങി.
കാൺപൂരിലെത്തിയ അജയ് പാൽ ശർമയുടെ ആദ്യ ദൗത്യം നഗരത്തിൽ സമാധാനം പുനസ്ഥാപിക്കൽ ആയിരുന്നു. പോലീസ് കമ്മീഷണർ വിജയ് സിംഗ് മീണ, ഡിഎം നേഹ ശർമ്മ എന്നിവരുമായി സംസാരിച്ച് അജയ് പാൽ ശർമ്മ സ്ഥിതിഗതികൾ വിലയിരുത്തി. അജയ് പാൽ മുഴുവൻ കാര്യങ്ങളും നിരീക്ഷിച്ചുവരികയാണ്. ഇതുവരെ 50ഓളം കലാപകാരികളെ കാൺപൂരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments