കൊച്ചി: സംസ്ഥാനത്ത് രണ്ട് പെട്രോൾ പമ്പുകളിൽ മോഷണം റിപ്പോർട്ട് ചെയ്തു. ആദ്യ മോഷണം കോഴിക്കോടും രണ്ടാമത്തേത് കൊച്ചിയിലുമാണ് നടന്നത്. പറവൂരിലെ ചെറായിയിലുള്ള പെട്രോൾ പമ്പിൽ രാവിലെ മൂന്ന് മണിയോടെ നടന്ന മോഷണത്തിൽ 1,30,000 രൂപ നഷ്ടപ്പെട്ടു. വാതിൽ കുത്തി തുറന്ന് അകത്ത് കടന്നായിരുന്നു മോഷണം നടത്തിയത്. രംഭ ഫ്യുവൽസിലാണ് മോഷണമുണ്ടായത്. ഓഫീസിലെ മൊബൈൽ ഫോണും മോഷ്ടിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
കോഴിക്കോട് പമ്പ് ജീവനക്കാരനെ കെട്ടിയിട്ടായിരുന്നു കവർച്ച. പമ്പിന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടാവ് കൊണ്ടുപോയി. മുളകുപൊടി വിതറി, മുഖംമൂടി ധരിച്ചായിരുന്നു കവർച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. രണ്ട് മോഷണക്കേസുകളിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
Comments