ന്യൂഡൽഹി: കാൺപൂർ കലാപക്കേസിലെ പ്രതികൾക്ക് നിയമസഹായം ഉറപ്പിക്കാനെത്തിയ ലീഗ് എംപി ഇടി മുഹമ്മദ് ബഷീറിനെ യുപി പോലീസ് തിരിച്ചയച്ചു. എംപിയുടെ സുരക്ഷയെ കരുതിയാണ് അദ്ദേഹത്തെ പോലീസ് വാഹനത്തിൽ ഡൽഹിയിലേക്ക് തിരിച്ചയച്ചത്. എന്നാൽ ഇതിൽ പ്രതിഷേധിച്ച് ഇ.ടി മുഹമ്മദ് ബഷീർ രംഗത്ത് എത്തി.
ഇന്നലെ രാത്രി 10 മണിയോടെയാണ് എംപി പ്രതികളെ കാണാൻ കാൺപൂരിൽ എത്തിയത്. ഇക്കാര്യം അറിഞ്ഞ യുപി പോലീസ് റെയിൽവേ സ്‌റ്റേഷനിൽ എത്തി എംപിയോട് കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു. എന്നാൽ കാൺപൂരിൽ എത്തിയേ മതിയാകൂവെന്ന് എംപി വാശി പിടിച്ചു. തുടർന്ന് സ്ഥിതിഗതികൾ മോശമാണെന്നും, സഹകരിക്കണമെന്നും ആവശ്യപ്പെട്ട് എംപിയെ പോലീസ് വാഹനത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
35 കിലോ മീറ്റർ അകലെയുള്ള ഹെഡ് ക്വാട്ടേഴ്‌സിലേക്ക് മാറ്റാൻ ആയിരുന്നു പോലീസ് ശ്രമിച്ചത്. എന്നാൽ ഇതിനിടെ പോലീസ് വാഹനത്തിൽ നിന്നും ഇറങ്ങിയ എംപി റോഡിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ അദ്ദേഹത്തെ അനുനയിപ്പിച്ച് പോലീസ് വാഹനത്തിൽ കയറ്റി ഡൽഹിയിലെത്തിച്ചു.
അതേസമയം യുപി പോലീസിന്റേത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് സംഭവ ശേഷം ഇ.ടി മുഹമ്മദ് ബഷീർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു. സംഘർഷമുണ്ടാക്കിയെന്ന പേരിൽ യുപി പോലീസ് ജയിലിലടച്ചവർ മുഴുവനും നിരപരാധികൾ ആണെന്നാണ് ഇടി മുഹമ്മദ് ബഷീറിന്റെ വാദം.
പോലീസ് നടപടി നേരിടുന്നവരെയും ബന്ധുക്കളെയും നേരിൽ കാണാനാണ് കാൺപൂരിൽ എത്തിയതെന്നാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ വിശദീകരണം. എന്നാൽ പോലീസ് തടഞ്ഞതോടെ റോഡിലിരുന്ന് പ്രതിഷേധിച്ചു. പോലീസ് അഭ്യർത്ഥിച്ചതോടെ തൽക്കാലം ഡൽഹിയിലേക്ക് വന്നെ മടങ്ങി. യുപി പോലീസ് ബലപ്രയോഗത്തിന് ശ്രമിച്ചില്ലെന്നും എംപി മാദ്ധ്യമങ്ങളോട് പറഞ്ഞു. നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments