ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഒൻപത് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മഹാരാഷ്‌ട്ര, കർണാടക, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
ഒഴിവുവന്ന 57 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ബീഹാർ, ഒഡീഷ, മാദ്ധ്യപ്രദേശ്, പഞ്ചാബ്, ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 41 സ്ഥാനാർത്ഥികൾ എതിരാളികളില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 16 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 16 സീറ്റുകളിലേക്കും വാശിയേറിയ മത്സരമാണ് നടക്കുന്നത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, നിർമലാ സീതാരമൻ, എംപി ജയ്‌റാം രമേഷ്, കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല, മുകുൾ വാസ്‌നിക് തുടങ്ങി മുൻനിര നേതാക്കളാണ് 16 സീറ്റുകളിലേക്ക് മത്സരിക്കുന്നത്.
രാവിലെ ആരംഭിച്ച തിരഞ്ഞെടുപ്പ് വൈകീട്ട് നാല് മണിയ്‌ക്ക് അവസാനിക്കും. വോട്ടെണ്ണിയതിന് ശേഷം അഞ്ച് മണിയോടെയാകും ഫലപ്രഖ്യാപനം. ലോക്‌സഭയിലെ നഷ്ടം രാജ്യസഭയിൽ നികത്താനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഇതേ തുടർന്ന് എംഎൽഎമാരെയുൾപ്പെടെ നേരത്തെ റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു. രാവിലെ കനത്ത സുരക്ഷയിലാണ് എംഎൽഎമാരെ വോട്ടെടുപ്പിന് എത്തിച്ചത്
Comments