ലക്‌നൗ : പ്രവാചക നിന്ദയാരോപിച്ച് പ്രയാഗ്‌രാജിൽ ആക്രമണം അഴിച്ചുവിട്ടുകൊണ്ട് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചവരിൽ മുഖ്യപ്രതി പിടിയിൽ. കലാപത്തിന് ആഹ്വാനം നടത്തിയ ജാവേദ് അഹമ്മദാണ് പോലീസിന്റെ പിടിയിലായത്. ആക്രമണത്തിൽ അഴിഞ്ഞാടിയ 68 ഓളം പേരെയും പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.
ഗുണ്ടാ നിയമം, ദേശീയ സുരക്ഷാ നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പോലീസിന് നേരെ കല്ലേറ് നടത്താൻ കുട്ടികളെ ഉപയോഗിച്ചുവെന്നും പ്രയാഗ്‌രാജ് എസ്എസ്പി പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. മതമൗലികവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ ജഡ്ജിക്കും പരിക്കേറ്റിരുന്നു.
കണ്ടാൽ തിരിച്ചറിയാവുന്ന 70 പേർക്കും തിരിച്ചറിയാത്ത 5000 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എഐഎംഐഎം നേതാക്കളും ആക്രമണങ്ങൾ നടത്തിയെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ശേഖരിച്ച ശേഷം നടപടിയെടുക്കും.
പ്രയാഗ്രാജിന് പുറമെ സഹരൻപൂർ, ഹത്രാസ്, മൊറാദാബാദ്, ഫിറോസാബാദ്, അംബേദ്കർ നഗർ എന്നിവിടങ്ങളിലും പ്രതിഷേധം നടന്നിരുന്നു. വെള്ളിയാഴ്ച മസ്ജിദിൽ നമസ്‌കാരത്തിന് ശേഷം ജനങ്ങൾ തെരുവിലിറങ്ങി അഴിഞ്ഞാടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments