ഭോപ്പാൽ: ഗുണ്ടകൾ കൈയ്യേറ്റം ചെയ്യുകയും ബ്ലേഡ് കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്ത തൊഴിലാളി സ്ത്രീയെ നേരിട്ടുകണ്ട് അഭിവാദ്യം അർപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഗുണ്ടകളിൽ നിന്നും ആക്രമണം നേരിട്ടുവെങ്കിലും പതറാതെ പിടിച്ചു നിന്ന സ്ത്രീ അക്രമികളെ തിരിച്ചു തല്ലി. അവരുടെ നടപടി എല്ലാവർക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധീരതയ്‌ക്കുള്ള അംഗീകാരം എന്ന നിലയിൽ അവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീയെ ഭർത്താവിനൊപ്പം പോകുമ്പോൾ പോലും ആക്രമിക്കാൻ ഒരുമ്പെട്ട ഗുണ്ടകൾക്ക് സർക്കാർ ഒരു പരിഗണനയും നൽകില്ല. അവർക്കെതിരെ കൃത്യമായ നടപടി ഉണ്ടാകും. മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ സീമാജിയുടെ ധീരതയെ അഭിനന്ദിക്കുന്നു. ഗുണ്ടകളുടെ ഭീഷണിക്ക് മുന്നിൽ അവർ പതറാതെ നിന്നു. ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
അനീതി ഒരിക്കലും സംസ്ഥാനത്ത് അരങ്ങേറാൻ അനുവദിക്കില്ല. സീമാജിയുടെ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന സ്കൂളിൽ അഡ്മിഷൻ നൽകും. അവരുടെ ചികിത്സാ ചെലവും സർക്കാർ വഹിക്കും. ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു.
അനീതിയോട് പോരാടുക എന്നത് മറ്റുള്ളവർക്ക് പ്രചോദനമേകുന്ന കാര്യമാണ്. അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാൻ ഭോപ്പാൽ കളക്ടറോട് നിർദ്ദേശിച്ചതായും എല്ലാ സ്ത്രീകളും അവരെ മാതൃകയാക്കേണ്ടതാണെന്നും ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു.
Comments