ദിനോസർ വിഭാഗത്തിലെ പുതിയ ഇനത്തെ കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. ഏഷ്യയിൽ സമുദ്രാവശിഷ്ടങ്ങളിൽ നിന്നും കണ്ടെത്തുന്ന ആദ്യ ഫോസിലാണ് ഇത്. കൂറ്റൻ കത്തി രൂപത്തിൽ നഖങ്ങളുള്ള ഡിനോസർ വിഭാഗത്തെയാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. വിരലുകൾക്ക് കത്തിയുമായി വളരെയധികം സാമ്യമുണ്ട്. ഏകദേശം 66 ദശലക്ഷം മുതൽ 145 ദശലക്ഷം വർഷങ്ങൾ വരെ ഈ ഇനം ദിനോസർ ജീവിച്ചിരുന്നതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്.
ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ നിന്നാണ് ഇവയുടെ ഫോസിൽ കണ്ടെത്തിയിരിക്കുന്നത്. സമുദ്ര അവശിഷ്ടങ്ങളിൽ നിന്നും ഫോസിൽ കണ്ടെത്തുന്ന ഏഷ്യയിലെ ആദ്യ ദിനോസറാണിതെന്നും യുഎസിലെയും ജപ്പാനിലെയും ഗവേഷകർ അറിയിച്ചു. “പാരാലിതെറിസിനോസോറസ് ജാപ്പോണിക്കസ്” എന്നാണ് ശാസ്ത്രജ്ഞർ ഇവയ്‌ക്ക് നാമകരണം ചെയ്തിരിക്കുന്നത്. പഠനമനുസരിച്ച്, ഇപ്പോൾ കണ്ടെത്തിയ ദിനോസർ “തെറിസിനോസറുകൾ” എന്നറിയപ്പെടുന്ന ഒരു ഗ്രൂപ്പിൽ പെടുന്നു. ഇവ രണ്ടുകാലുകളുള്ളതും സസ്യഭുക്കുകളുമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഈ ഇനത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത ഇവയുടെ കൂർത്ത നഖം തന്നെയാണ്. കട്ടി കൂടിയ സസ്യങ്ങളടക്കം മുറിക്കുവാൻ ഇവയ്‌ക്ക് നഖങ്ങൾ കൊണ്ട് സാധിക്കുന്നു. കുറ്റിച്ചെടികളും മരങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. മറ്റുള്ള മൃഗങ്ങളിൽ നിന്ന് രക്ഷപ്പെടുവാനും കത്തി പോലെ നീളം കൂടിയും മൂർച്ചയുള്ളതുമായ നഖങ്ങൾ ഇവയെ സഹായിക്കുന്നു. കരയിൽ മരിച്ചതിന് ശേഷം അവ കടലിലേക്ക് ഒഴുകുയെത്തിയതാവാം എന്ന് ഫോസിൽ പഠനത്തിന് ശേഷം ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
Comments