ന്യൂഡൽഹി: പ്രവാചകനെ അധിക്ഷേപിച്ചുവെന്നാരോപിച്ച് നൂപുർ ശർമ്മയ്‌ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ജമാഅത്ത് ഉലമ-ഇ-ഹിന്ദ്. ഇസ്ലാമിക നിയമപ്രകാരം നൂപുർ ശർമ്മ ക്ഷമ അർഹിക്കുന്നുവെന്നും ജമാഅത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ് സുഹൈബ് ഖാസിമി പറഞ്ഞു. ബിജെപി വക്താവായിരുന്ന നൂപുർ ശർമ്മയെ പാർട്ടിയും സസ്‌പെൻഡ് ചെയ്തിരുന്നു. രാജ്യത്ത് വിവിധ മുസ്ലീം സംഘടനകൾ നടത്തുന്ന അതിക്രമങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുവെന്ന് ഖാസിമി വ്യക്തമാക്കി.
‘ ഞങ്ങൾ ഒരു രീതിയിലും രാജ്യത്തെ നിയമം കയ്യിലെടുക്കാൻ പോകുന്നില്ല. നൂപുർ ശർമ്മ ക്ഷമ അർഹിക്കുന്നുവെന്നാണ് ഇസ്ലാം പറയുന്നത്. അവർ നടത്തിയ പരാമർശങ്ങളുടെ പേരിൽ രാജ്യത്തെമ്പാടും നടക്കുന്ന അക്രമങ്ങളോട് അങ്ങേയറ്റം വിയോജിപ്പ് രേഖപ്പെടുത്തുകയാണ്’. നൂപുർ ശർമ്മയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു കൊണ്ടുള്ള ബിജെപി തീരുമാനത്തേയും അദ്ദേഹം സ്വാഗതം ചെയ്തു.
‘ ഇന്ത്യയിലെ നിയമങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. എന്നാൽ ആളുകൾ നിയമം കയ്യിലെടുക്കുന്നതിനോട് ഒരു രീതിയിലും യോജിക്കാനാകില്ല. റോഡിൽ നിന്ന് ആക്രോശിച്ച് കൊണ്ട് ലംഘിക്കപ്പെടാനുള്ളതല്ല നിയമങ്ങൾ’ എന്നും അദ്ദേഹം പറഞ്ഞു. അക്രമങ്ങളെ ഒരു രീതിയിലും ന്യായീകരിക്കാനില്ലെന്നും, അക്രമങ്ങളെ പിന്തുണയ്‌ക്കുന്ന ആളുകൾക്കെതിരെ ഫത്വ പുറപ്പെടുവിക്കുമെന്നും ഖാസിമി കൂട്ടിച്ചേർത്തു. അസ്ഹറുദ്ദീൻ ഒവൈസിക്കും മുഹമ്മദ് മദനിക്കുമെതിരെ ഫത്വ പുറപ്പെടുവിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
Comments