പത്തനംതിട്ട : ബിവറേജസിൽ നിന്നും 30,000 രൂപയുടെ മദ്യം മോഷണം പോയി ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം എവിടെയുമെത്തിയിട്ടില്ല. മോഷണം നടത്തിയ പ്രതികളെ കണ്ടെത്തിയെങ്കിലും രണ്ട് ബിയർ കുപ്പി മാത്രമാണ് എടുത്തത് എന്ന് ഇവർ പറയുന്നു. മോഷണം പോകാത്ത കുപ്പികൾ എങ്ങനെ കണ്ടെത്തുമെന്നാണ് പോലീസ് ചോദിക്കുന്നത്.
മെയ് 6ന് രാവിലെയാണ് മദ്യവിൽപ്പന ശാലയിൽ മോഷണം നടന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് മെയ് 25-ന് പശ്ചിമ ബംഗാൾ സ്വദേശികളായ സംഷാദ്, ജെഹിർ ആലം എന്നിവരെ പോലീസ് പിടികൂടി. ബിവറേജിൽ നിന്നെടുത്ത സി.സി.ടി.വിയുടെ ഡി.വി.ആർ., മോഡം, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയെല്ലാം കണ്ടെത്തുകയുംചെയ്തു. ചോദ്യം ചെയ്യലിൽ രണ്ട് ബിയർ കുപ്പികളും മറ്റ് ഇലക്ട്രോണിക് സാധനങ്ങളുമാണ് കവർന്നത് എന്ന് പ്രതികൾ മൊഴി നൽകി.
എന്നാൽ, ബിവറേജ് അധികൃതർ 30,000 രൂപയുടെ മദ്യക്കുപ്പികൾ പോയി എന്നാണ് പോലീസിനോട് പറഞ്ഞത്. മോഷ്ടാക്കൾ സഞ്ചരിച്ച പ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചപ്പോൾ ഇത്രത്തോളം മദ്യക്കുപ്പികൾ കൊണ്ടുപോകുന്നതായി കാണുന്നില്ലെന്ന് പോലീസും വ്യക്തമാക്കി. മദ്യക്കുപ്പി മോഷണം മോഷ്ടാക്കളുടെ തലയിൽ കെട്ടിവെച്ചതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
Comments