ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ഹൈപ്പർസോണിക് മിസൈൽ അഞ്ച് വർഷത്തിനുള്ളിൽ നിർമ്മിക്കാൻ സാധിക്കുമെന്ന് ബ്രഹ്മോസ് ഏറോസ്പേസ് അറിയിച്ചു. ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായാണ് മിസൈൽ ഒരുങ്ങുന്നത്. കൂടാതെ, ലോകത്തിലെ ഏറ്റവും വേഗവും കരുത്തുമുള്ള അത്യാധുനിക ആയുധങ്ങളും പണിപ്പുരയിൽ ഒരുങ്ങുകയാണെന്ന് ബ്രഹ്മോസ് സി ഇ ഒ അതുൽ റാണെ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും മികച്ച സൂപ്പർസോണിക് ക്രൂസ് മിസൈൽ സംവിധാനമാണ് ഇന്ത്യക്ക് ഉള്ളത്. യു പി പ്രതിരോധ വ്യാവസായിക ഇടനാഴി പദ്ധതിക്ക് കീഴിൽ ലഖ്നൗവിൽ ആയുധ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം പുത്തൻ തലമുറ യുദ്ധസാമഗ്രികളാണ് പ്രധാനമായും ഇവിടെ നിർമ്മിക്കുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ സാങ്കേതിക കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് യു പി പ്രതിരോധ വ്യാവസായിക ഇടനാഴി പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യൻ സേനയുടെ മൂന്ന് വിഭാഗങ്ങൾക്കും സൂപ്പർസോണിക് ക്രൂസ് മിസൈൽ സംവിധാനം സ്വായത്തമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ‘ പദ്ധതിക്ക് കീഴിൽ, ഫിലിപ്പീൻസ് നാവിക സേനയ്‌ക്കായി കപ്പൽ വേധ മിസൈൽ സംവിധാനം ഇന്ത്യ നിർമ്മിച്ച് നൽകിയിരുന്നു. വരാനിരിക്കുന്ന വർഷങ്ങൾക്കിടയിൽ, ലോകത്തിലെ എണ്ണം പറഞ്ഞ പ്രതിരോധ സാമഗ്രി കയറ്റുമതി രാജ്യമാകാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രിയുടെ ‘മേക്ക് ഫോർ ദ് വേൾഡ്‘ പദ്ധതി പ്രകാരം രാജ്യം.
Comments