തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുൻപിൽ യുവമോർച്ചയുടെ പ്രതിഷേധ കൊടുങ്കാറ്റ്. രാവിലെ വനിതാ പ്രവർത്തകരടക്കം അണിനിരന്ന പ്രതിഷേധത്തിന് നേരെ പോലീസ് ടിയർഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവർത്തകർ സെക്രട്ടറിയേറ്റിന് ഉളളിലേക്ക് കടക്കുമെന്ന് ഭയന്ന് അകത്തും പുറത്തും പോലീസിനെ വിന്യസിച്ചിരുന്നു.
യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി. ആർ പ്രഫുൽ കൃഷ്ണന് ഉൾപ്പെടെ പോലീസിന്റെ ബലപ്രയോഗത്തിൽ പരിക്കേറ്റു. ബോധരഹിതനായ പ്രഫുൽ കൃഷ്ണനെ ആശുപത്രിയിലെത്തിക്കാനും പോലീസ് തുനിഞ്ഞില്ല. പ്രതിഷേധത്തിനെത്തിയ പ്രവർത്തകരാണ് ആംബുലൻസ് വിളിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പലപ്പോഴും പോലീസും പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാഗ്വാദവും ഉണ്ടായി.
പ്രതിഷേധക്കാരെ തടയാനായി സെക്രട്ടറിയേറ്റിന് മുൻപിൽ ബാരിക്കേഡ് ഉയർത്തിയിരുന്നു. ഇത് തളളിയിടാൻ പ്രവർത്തകർ ശ്രമിക്കുന്നതിനിടെ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പലതവണ പ്രവർത്തകരും പോലീസും തമ്മിൽ ബലപ്രയോഗവും ഉണ്ടായി.
പോലീസ് ബാരിക്കേഡിന് സമീപത്ത് നിന്നും സെക്രട്ടറിയേറ്റിലെ ഗേറ്റിലേക്ക് നീങ്ങിയ പ്രവർത്തകരെ ഇവിടെയും പോലീസ് തടഞ്ഞു. ഇതിനിടെ ഏതാനും പ്രവർത്തകർ മതിൽ ചാടിക്കടക്കാൻ ശ്രമിച്ചതോടെ അകത്ത് നിലയുറപ്പിച്ചിരുന്ന പോലീസുകാരും കുതിച്ചെത്തുകയായിരുന്നു. യുവമോർച്ചയുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഒരു മണിക്കൂറോളം സെക്രട്ടറിയേറ്റ് പരിസരത്ത് അതീവ ജാഗ്രതയിലായിരുന്നു പോലീസ്.
Comments