ലക്‌നൗ : പ്രവാചക നിന്ദയാരോപിച്ച് കാൺപൂരിൽ ആക്രമണം അഴിച്ചുവിട്ടതിൽ മുഖ്യകണ്ണി ജാവേദ് അഹമ്മദിന്റെ വീട്ടിൽ പരിശോധന. പോലീസ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും രണ്ട് പിസ്റ്റളുകൾ കണ്ടെടുത്തു. ”എത്രയും വേഗം അടാല പ്രദേശത്ത് എത്തൂ, കോടതികളെ ഞങ്ങൾ വിശ്വസിക്കുന്നില്ല” തുടങ്ങിയ കാര്യങ്ങൾ എഴുതിയ പേപ്പറും കണ്ടെത്തിയതായി പ്രയാഗ്‌രാജ് എസ്എസ്പി അജയ് കുമാർ അറിയിച്ചു.
ജൂൺ 10 ന് നടന്ന സംഭവത്തിൽ 29 ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. 92 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 40 പേർ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഇവർ കീഴടങ്ങിയില്ലെങ്കിൽ വാറണ്ട് പുറപ്പെടുവിക്കുമെന്നും വീടുകൾ ലേലം ചെയ്യുമെന്നും എസ്എസ്പി പറഞ്ഞു. 59 പ്രതികളുടെ പോസ്റ്റർ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളിയാഴ്ച ദിവസം പ്രത്യേക സുരക്ഷയാണ് ഒരുക്കുന്നത്. സംസ്ഥാനത്ത് പത്ത് ഇരട്ടി അധികം പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മദ്രസ്സകളിലെയും മസ്ജിദുകളിലെയും ഉന്നതരുമായി സംസാരിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എസ്എസ്പി വ്യക്തമാക്കി.
പ്രവാചക നിന്ദയാരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതമൗലികവാദികൾ അഴിഞ്ഞാടുകയായിരുന്നു. ഉത്തർപ്രദേശ്, ഡൽഹി, മഹാരാഷ്‌ട്ര, ഹൈദരാബാദ് എന്നിവിടങ്ങളിൽ വൻ പ്രതിഷേധ റാലികളാണ് നടത്തിയത്. ചാനൽ ചർച്ചയ്‌ക്കിടെ നടത്തിയ പരാമർശമാണ് അടർത്തിമാറ്റി പ്രതിഷേധത്തിനുളള വഴിമരുന്നാക്കിയത്.
Comments