കൊച്ചി: സ്വപ്‌ന സുരേഷിന്റെ മൊഴിപ്പകർപ്പ് വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു ക്രൈംബ്രാഞ്ച് ആവശ്യം ഉന്നയിച്ചത്.
കേന്ദ്രസുരക്ഷ വേണമെന്ന സ്വപ്‌നയുടെ ഹർജിയിൽ വാദം തുടരുന്നതിനിടെയായിരുന്നു ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യം അറിയിച്ചത്. സ്വപ്‌ന നൽകിയ 164 മൊഴിപ്പകർപ്പ് വേണമെന്നായിരുന്നു ആവശ്യം. സ്വപ്‌ന ഉൾപ്പെട്ട ഗൂഢാലോചനക്കേസിന്റെ അന്വേഷണത്തിനും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും സ്വപ്ന സമർപ്പിച്ച മൊഴിപ്പകർപ്പ് ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് നിലപാട് അറിയിച്ചു.
എന്നാൽ ഇക്കാര്യത്തെ എൻഫോഴ്‌സ്‌മെന്റിന് വേണ്ടി ഹാജരായ അഭിഭാഷകനും സ്വപ്‌നയുടെ അഭിഭാഷകനും എതിർത്തു. അന്വേഷണ ഏജൻസി ഇഡിയാണെന്നും മറ്റൊരു ഏജൻസിക്ക് മൊഴിപ്പകർപ്പ് നൽകാനാകില്ലെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഇതോടെ ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. കേസ് അന്വേഷിക്കുന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണെന്നും മറ്റൊരു ഏജൻസിക്ക് മൊഴിപ്പകർപ്പ് നൽകാനാവില്ലെന്നും അറിയിച്ചാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി തള്ളിയത്. അതേസമയം സ്വപ്‌നയ്‌ക്ക് കേന്ദ്രസുരക്ഷ ആവശ്യമാണെന്ന ഹർജി പരിഗണിക്കുന്നത് ജൂൺ 22ലേക്ക് മാറ്റി. സ്വപ്‌നയുടെ ആവശ്യം കേന്ദ്രസർക്കാരിനെ അറിയിച്ചതായും ഇതിന് കേന്ദ്രം നൽകുന്ന മറുപടിക്കായി ഏഴ് ദിവസം സാവകാശം വേണമെന്നും ഇഡിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
Comments