ബാരാമുള്ള: രാജ്യത്തിന്റെ അതിർത്തികളിൽ പണിതുയർത്തിയ ശക്തമായ വേലിക്കെട്ടിന് സമമാണ് ബിഎസ്എഫ് എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബാരാമുള്ളയിൽ സായുധ സേന ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെയാണ് പ്രതിരോധമന്ത്രിയുടെ പരാമർശം. ഇന്ത്യൻ അതിർത്തികളിലെ തകർക്കാനാകാത്ത വേലിയാണ് അതിർത്തി സുരക്ഷാസേനയെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയെ ആയിരം കഷ്ണങ്ങളായി വെട്ടിനുറുക്കി ചോരചീന്തിപ്പിക്കുക എന്നതാണ് പാകിസ്താന്റെ നയം. എന്നാൽ നമ്മുടെ അതിർത്തികളിൽ ബിഎസ്എഫ് ജവാൻമാർ വേലി തീർക്കുമ്പോൾ പാകിസ്താൻ ഉന്നംവെക്കുന്ന ഓരോ ആക്രമണവും പാകിസ്താനെ തന്നെയാണ് മുറിവേൽപ്പിക്കുന്നത്. ഈ രാജ്യം നിങ്ങളെ പൂർണമായും വിശ്വസിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടത്തേയും അഭിമുഖീകരിക്കാൻ നിങ്ങൾ പ്രാപ്തരാണെന്ന് ഈ രാജ്യത്തിനറിയാമെന്നും പ്രതിരോധമന്ത്രി ബാരാമുള്ളയിൽ പറഞ്ഞു. ബിഎസ്എഫിനെ അഭിസംബോധന ചെയ്ത ശേഷം ജവാൻമാരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് പ്രതിരോധമന്ത്രി മടങ്ങിയത്.
രണ്ട് വർഷം മുമ്പ് ഗാൽവൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്കും രാജ്‌നാഥ് സിംഗ് ആദരമർപ്പിച്ചു. 2020 ജൂൺ 15ന് ഇന്ത്യയുടെ അതിർത്തി ലംഘിച്ച് കടന്നുകയറാൻ ശ്രമിച്ച ചൈനീസ് പട്ടാളത്തെ ഇന്ത്യൻ സൈനികർ ധീരമായി നേരിട്ടിരുന്നു. ഗാൽവൻ താഴ്‌വരയിലും പാംഗോംഗ് തടാകത്തിന് സമീപവും നടന്ന സംഘർഷത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ ആദരപൂർവം സ്മരിക്കുകയാണെന്നും അവരുടെ പരമമായ ത്യാഗം ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
Comments