പട്‌ന: യുവാക്കൾക്ക് തൊഴിൽ നൽകാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധവും അതിന്റെ മറവിൽ നടക്കുന്ന കലാപശ്രമവും ആസൂത്രിതമെന്ന് സംശയം. ബിഹാറിൽ വ്യാപകമായി അഴിഞ്ഞാടുന്ന അക്രമികൾ രണ്ട് ട്രെയിനുകൾക്ക് തീയിട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവേ 22 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ബിഹാറിന് പുറമേ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും അക്രമം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ പദ്ധതിക്കെതിരെ വിദ്യാർത്ഥികളെന്ന് അവകാശപ്പെടുന്ന ഒരു വിഭാഗമാണ് ബിഹാറിൽ കലാപത്തിന് ഇറങ്ങിയത്. സുരക്ഷാസേനയ്‌ക്ക് നേരെ ഇവർ കല്ലെറിഞ്ഞു. ഭാബുവ റോഡ് റെയിൽവേ സ്‌റ്റേഷനിലാണ് അക്രമികൾ ട്രെയിനിന് തീവെച്ചത്. അഗ്നിപഥ് പദ്ധതി പ്രകാരം സുരക്ഷാസേനകളിലേക്ക് ്‌നാല് വർഷ റിക്രൂട്ട്‌മെന്റ് പോരെന്നും പഴയ രീതിയിൽ റിക്രൂട്ട്‌മെന്റ് നടത്തണമെന്നുമുളള വിചിത്രമായ ആവശ്യമാണ് കലാപകാരികൾ ഉന്നയിക്കുന്നത്.
ബിഹാറിലെ കൈമൂർ ചപ്രയിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അടിച്ച തകർത്ത ശേഷം തീ വെയ്‌ക്കുകയായിരുന്നു. ട്രെയിനിലെ ഓരോ ബോഗിയിലും കയറിയിറങ്ങി വലിയ കമ്പുപയോഗിച്ച് അടിച്ചു തകർത്ത ശേഷമാണ് കലാപകാരികൾ തീവെച്ചത്. അക്രമത്തിന്റെ പശ്ചാത്തലത്തിൽ 22 ട്രെയിനുകൾ റദ്ദാക്കിയതായി ഈസ്റ്റ് റെയിൽവേ അറിയിച്ചു. അഞ്ച് ട്രെയിനുകൾ റീഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ജഹാനാബാദ്, ബുക്‌സാർ, മുസാഫറാബാദ്, ഭോജ്പൂർ, സരൺ, മുംഗർ, നവാഡ, കൈമൂർ എന്നിവിടങ്ങളിലാണ് അക്രമികൾ അഴിഞ്ഞാടുന്നത്. നവാഡ, ജെഹാനാബാദ്, ചപ്ര എന്നിവിടങ്ങളിൽ തെരുവിലിറങ്ങിയ അക്രമികൾ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിച്ച്
ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. രാജസ്ഥാൻ, ഹരിയാന, യുപി, ഡൽഹി എന്നിവിടങ്ങളിലും അക്രമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പദ്ധതിക്കെതിരെ യുവാക്കളെ ഇറക്കി വിട്ട് സർക്കാർ വിരുദ്ധ കലാപത്തിനുളള ശ്രമമാണെന്ന് സംശയമുയരുന്നുണ്ട്. യുപിയും ഹരിയാനയും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ അഗ്നിപഥ് പദ്ധതിയിലൂടെ സേവനമനുഷ്ടിക്കുന്നവർക്ക് പോലീസ് സേന ഉൾപ്പെടെ സംസ്ഥാനത്തിന്റെ പരിധിയിലുളള വിവിധ സേനാവിഭാഗങ്ങളിൽ മുൻഗണന ഉറപ്പുനൽകിയിട്ടുണ്ട്. പഠനം കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് ജോലിക്കായി കാത്തിരിക്കാതെ മികച്ച കരിയർ കെട്ടിപ്പടുക്കാനുളള അവസരമാണ് കേന്ദ്രസർക്കാർ നൽകുന്നത്.
Comments