കോഴിക്കോട്: ലോക കേരള സഭയെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോടികൾ ചിലവഴിച്ച് കെട്ടിയാഘോഷിച്ച ലോക കേരള സഭ കൊണ്ട് എന്ത് നേട്ടമാണുണ്ടായതെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു. കോടികൾ മുടക്കി രണ്ട് തവണയാണ് ലോക കേരള സഭ നടത്തിയത്. ഇതുകൊണ്ട് എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ സ്പീർക്കും നോർക്ക റൂട്സ് വൈസ് ചെയർമാനും സാധിക്കുന്നില്ലെന്നും ഉത്തരമില്ലാത്തതിനാൽ ഇരുവരും ഇരുട്ടിൽ തപ്പുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കൊറോണ പ്രതിസന്ധിയിലും യുക്രൈൻ-റഷ്യ സംഘർഷത്തിലും പ്രളയത്തിന് പിന്നാലെയും നിരവധി സഹായങ്ങൾ ചെയ്തുവെന്നാണ് സ്പീക്കർ അവകാശപ്പെടുന്നത്. എന്നാൽ ഇതിലൊന്നും സംസ്ഥാന സർക്കാരിനോ ലോക കേരളാസഭയ്‌ക്കോ പങ്കില്ല. ജനങ്ങൾക്ക് കൈത്താങ്ങായത് കേന്ദ്രസർക്കാരും സന്നദ്ധസംഘടനകളും ചില ഉദാരമതികളുമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ട് തവണ ആർഭാടമായി നടന്ന ലോക കേരളാ സഭ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമല്ലാതെ മറ്റൊന്നും സംഭാവന ചെയ്തിട്ടില്ല. അങ്ങനെ അല്ലെങ്കിൽ കൃത്യമായി കണക്ക് നിരത്തി മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ പണമില്ലാത്ത സർക്കാർ അനവസരത്തിൽ കോടികൾ ധൂർത്തടിക്കുകയാണെന്നും അഴിമതി മാത്രം ലക്ഷ്യം വെച്ചുള്ള ലോക കേരളസഭ ലോകത്തുള്ള മുഴുവൻ മലയാളികൾക്കും നാണക്കേടാണെന്നും കെ.സുരേന്ദ്രൻ കൂട്ടിചേർത്തു.
Comments