കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച അദ്ധ്യാപകനെ പുറത്താക്കാനുള്ള നടപടികൾ ആരംഭിച്ച് മാനേജ്‌മെന്റ്. മുട്ടന്നൂർ യുപി സ്‌കൂളിലെ അദ്ധ്യാപകൻ ഫർസീൻ മജീദിനെയാണ് സർവ്വീസിൽ നിന്നും പുറത്താക്കാൻ ഒരുങ്ങുന്നത്. പ്രതിഷേധിച്ച കേസിൽ അറസ്റ്റിലായ ഫർസീൻ നിലവിൽ റിമാൻഡിലാണ്.
യുപി സ്കൂൾ അദ്ധ്യാപകനായിരിക്കാനുളള യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഫർസീനെ പുറത്താക്കാനൊരുങ്ങുന്നത്. അദ്ധ്യാപകർക്കുള്ള യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് ഫർസീൻ പാസായിട്ടില്ലെന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയിരിക്കുന്ന റിപ്പോർട്ടിലുള്ളത്. ഇതിന് പുറമേ ഫർസീനിന്റെ പ്രൊബേഷൻ കാലാവധിയും കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാണ് സർവ്വീസിൽ നിന്നും നീക്കാൻ ഒരുങ്ങുന്നത്. ടിടിസി പഠനം പൂർത്തിയാക്കിയ ഫർസീൻ 2019ലാണ് മുട്ടന്നൂർ സ്‌കൂളിൽ അദ്ധ്യാപകനായി നിയമിതനായത്.
കൊറോണ വ്യാപനത്തിന്റെ സമയം ആയതിനാൽ അദ്ധ്യാപകരായി നിയമിതരാകുന്നവർക്ക് കെ- ടെസ്റ്റ് നിർബന്ധമായിരുന്നില്ല. 2019 ലും 2020 ലും പരീക്ഷ നടക്കാതിരുന്നതിനാൽ കഴിഞ്ഞ വർഷം ഫർസീന്റെ നിയമനത്തിന് അംഗീകാരം നൽകുകയായിരുന്നു. അതേസമയം ഫർസീൻ മജീദ് ഉൾപ്പെട്ട മുൻകാല കേസുകളുടെ വിശദാംശങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫർസീനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പുറമേ വിദ്യാഭ്യാസ വിഭാഗം വിജിലൻസ് ഫർസീനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments