ന്യൂഡൽഹി: അഗ്‌നിപഥ് പദ്ധതിയുടെ പേരിൽ രാജ്യത്ത് പലയിടത്തും നടന്ന ആക്രമണങ്ങൾക്ക് തിരികൊളുത്തിയത് കോൺഗ്രസ് നേതാക്കൾ. പദ്ധതിക്കെതിരെ രാഹുലും പ്രിയങ്കയുമടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് പിന്നാലെയാണ് രാജ്യത്ത് സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അക്രമങ്ങളിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കുന്നതിന് പകരം അത് ആളിക്കത്തിക്കുന്ന സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
അഗ്‌നിപഥ് പദ്ധതി സുരക്ഷാസേനയുടെ ക്ഷമത കുറയ്‌ക്കുമെന്നും അച്ചടക്കവും ഊർജവും ഇല്ലാതാക്കുമെന്നുമായിരുന്നു പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ പ്രതികരണം. യുവാക്കളുടെ സ്വപ്‌നങ്ങളെ തകർക്കരുതെന്ന് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. പദ്ധതി വിവാദവും അപകടകരവുമാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് പി. ചിദംബരവും പറഞ്ഞു. പദ്ധതി പ്രകാരം പരിശീലനം ലഭിക്കുന്ന യുവാക്കൾ രാജ്യത്തെ സംരക്ഷിക്കാൻ പര്യാപ്തരാണെന്ന് യാതൊരു ഉറപ്പുമില്ലെന്ന വിചിത്രവാദവും ചിദംബരം ഉന്നയിച്ചിരുന്നു.
ഈ പ്രതികരണങ്ങളാണ് രാജ്യത്ത് പല ഭാഗങ്ങളിലും അക്രമങ്ങൾ വ്യാപിക്കാൻ ഇടയാക്കിയത്. നാഷണൽ ഹെറാൾഡ് കേസിൽ ഉണ്ടായ നാണക്കേട് മറികടക്കാനുള്ള ആയുധമായി വിഷയത്തെ കോൺഗ്രസ് ഉപയോഗിക്കുകയാണെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇടത് നേതാക്കളും സംഘർഷത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലുള്ള പ്രതികരണങ്ങൾ നടത്തിയിരുന്നു.
കേരളത്തിൽ നിന്ന് പുറപ്പെട്ട നിസാമുദ്ദീൻ എക്‌സ്പ്രസിന് നേരെയും ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നിസാമുദീൻ എക്‌സ്പ്രസ് ഗ്വാളിയോറിൽ വച്ച് അക്രമികൾ അടിച്ചു തകർക്കുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ബീഹാറിൽ പലയിടത്തും തീവണ്ടികൾ തീവച്ചു നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ നവാഡയിൽ ബി.ജെ.പി ഓഫിസ് തകർത്ത പ്രതിഷേധക്കാർ എം.എൽ.എ അരുണാ ദേവിയേയും കയ്യേറ്റം ചെയ്തു.
17.5 വയസ് മുതൽ 21 വയസ് വരെയുളളവർക്ക് സായുധ സേനകളിൽ ചേരാൻ അവസരം ഒരുക്കുന്നതായിരുന്നു അഗ്നിപഥ് പദ്ധതി. നാല് വർഷത്തേക്ക് ഇവർക്ക് സേവനം അനുഷ്ഠിക്കാം. ഇതിൽ യോഗ്യരായ 25 ശതമാനം പേരെ സേനയിൽ നിലനിർത്തും. സർക്കാർ തീരുമാനം യുവാക്കളുടെ തൊഴിലില്ലായ്മയ്‌ക്ക് പരിഹാരമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹം ലഭിച്ചിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അഗ്നിപഥിലേക്ക് പരിഗണിക്കുന്നവരുടെ ഉയർന്ന പ്രായപരിധി കേന്ദ്രസർക്കാർ 23 വയസ് വരെയാക്കി ഉയർത്തുകയും ചെയ്തു.
പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇത്തരത്തിൽ സേവനമനുഷ്ഠിക്കുന്നവർക്ക് വിവിധ സംസ്ഥാന സേനകളിൽ മുൻഗണന നൽകി ഹരിയാനയും യുപിയും ഉൾപ്പെടെയുളള സംസ്ഥാനങ്ങളും രംഗത്തെത്തി. അർദ്ധസൈനിക വിഭാഗങ്ങളിലും ഇവർക്ക് റിക്രൂട്ട്‌മെന്റിന് മുൻഗണന നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം തലപൊക്കിയതും അക്രമത്തിലേക്ക് വഴിമാറിയതും.
Comments