കൊല്ലം: തലവൂർ സർക്കാർ ആയൂർവേദ ആശുപത്രിയിലെ സീലിംഗ് തകർന്നു വീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കെ ബി ഗണേഷ്കുമാർ എംഎൽഎ.അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.ആശുപത്രി സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.അതിനാൽ ബില്ല് മാറി നൽകേണ്ടെന്ന് നിർദ്ദേശിച്ചിരുന്നു. ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കിൽ കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഉന്നത ഉദ്യോഗസ്ഥർ ആശുപത്രിയിൽ പരിശോധന നടത്തുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രിയോടെയാണ് ആശുപത്രിയുടെ സീലിംഗ് തകർന്നു വീണത്.ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലെ ജിപ്സം ബോർഡ് സീലിംഗാണ് തകർന്നു വീണത്. ഗണേഷ് കുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും മൂന്ന് കോടി ചിലവിട്ട് നിർമ്മിച്ച കെട്ടിടം രണ്ട് മാസം മുൻപാണ് ഉദ്ഘാടനം ചെയ്തത്. സർക്കാർ നിയന്ത്രണത്തിലുള്ള നിർമ്മിതി കേന്ദ്രത്തിനായിരുന്നു ആശുപത്രിയുടെ നിർമ്മാണ ചുമതല.
സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു. മാർച്ച് ആശുപത്രിക്ക് സമീപം പോലീസ് തടഞ്ഞു. പ്രവർത്തരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.പിന്നാലെ യൂത്ത് കോൺഗ്രസും ആശുപത്രിയിലേക്ക് മാർച്ച് നടത്തി.
Comments