പട്‌ന: ബിഹാറിൽ ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ വ്യാപക അക്രമം. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിലാണ് അക്രമം. ഉപമുഖ്യമന്ത്രിയുടെയും ബിജെപി സം്സ്ഥാന അധ്യക്ഷന്റെയും വീടുകൾക്ക് നേരെ അക്രമം ഉണ്ടായി.
ബിജെപി സംസ്ഥാന അധ്യക്ഷനും വെസ്റ്റ് ചംപാരൻ എംപിയുമായ സഞ്ജയ് ജയ്‌സ്വാളിന്റെ ബെട്ടിയയിലുളള വീടിന് നേർക്കാണ് ആക്രമണം ഉണ്ടായത്. ബെട്ടിയയിലെ ജയ്‌സ്വാളിലാണ് സഞ്ജയ് ജയ്‌സ്വാളിന്റെ വീട്. വീടിന് സുരക്ഷ നൽകാനെത്തിയ പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ തകർന്നു.
ബിഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടിന് നേർക്കും അക്രമം ഉണ്ടായി. ബെട്ടിയയിലെ വീടിന് നേർക്കായിരുന്നു അക്രമം. രേണു ദേവി തലസ്ഥാനമായ പട്‌നയിലായിരുന്നു. വീടിന് കനത്ത നാശം ഉണ്ടായതായി മകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. റോഡിലൂടെ പോകുകയായിരുന്ന പ്രതിഷേധക്കാരുടെ കൂട്ടം പൊടുന്നനെ ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
അഗ്നിപഥിന്റെ പേരിലുളള പ്രതിഷേധങ്ങൾ ആസൂത്രിതമെന്ന് വ്യക്തമാക്കുന്നതാണ് ഈ വാർത്തകൾ. കേന്ദ്രസർക്കാർ പദ്ധതിയുടെ പേരിൽ കലാപത്തിന് തിരികൊളുത്തുകയും ബിജെപി നേതാക്കളെ ലക്ഷ്യമിടുകയുമാണ് നീക്കത്തിന് പിന്നിലെന്ന സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് ഇത്.
യുവാക്കൾക്ക് പഠനത്തിന് പിന്നാലെ തൊഴിലവസരം ഒരുക്കുന്നതിനാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെതിരെ വിദ്യാർത്ഥികൾ ഉൾപ്പെടെയുളളവരെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിന് ഇറക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്നും ബിഹാറിലും തെലങ്കാനയിലും ഉൾപ്പെടെ കലാപകാരികൾ ട്രെയിനുകൾക്ക് തീവെച്ചിട്ടുണ്ട്.
ഹരിയാനയിൽ ഫരീദാബാദിലെ ബല്ലാബ്ഗഢിൽ ഉൾപ്പെടെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിട്ടുണ്ട്.
Comments