ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ വിജ്ഞാപനം ഉടനെന്ന് കരസനേ മേധാവി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ഈ അവസരം രാജ്യത്തെ യുവാക്കൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് ദിവസത്തിനുള്ളിൽ വിജ്ഞാപനമുണ്ടാകും. joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച വിജ്ഞാപനം വരുന്നതാണ്. അതിന് ശേഷം രജിസ്‌ട്രേഷൻ സംബന്ധിച്ച വിശദാംശങ്ങൾ സൈനിക നിയമന സ്ഥാപനങ്ങൾ പുറത്തുവിടും. അഗ്നിപഥ് പദ്ധതിയിലൂടെ രജിസ്റ്റർ ചെയ്‌തെത്തുന്ന ആദ്യ ‘അഗ്നിവീർ’ 2022 അവസാനത്തോടെ റെജിമെന്റിലേക്ക് എത്തുമെന്നും കരസേന മേധാവി അറിയിച്ചു. 2023 പകുതിയോടെ ഇവരെ വിവിധയിടങ്ങളിൽ വിന്യസിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH | Army Chief General Manoj Pande says, "Recruitment process is going to begin soon. Within the next 2 days, notification will be issued on https://t.co/gxdeGkkSeT. After that our Army recruitment organisations will declare a detailed schedule of registration and rally…" pic.twitter.com/g9zawcgrjz
— ANI (@ANI) June 17, 2022
അഗ്നിപഥ് പദ്ധതിയുടെ വിശദാംശങ്ങളും ഗുണങ്ങളും വ്യക്തമാകാത്തതിനാലാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ യുവാക്കൾ പ്രതിഷേധം നടത്തുന്നതെന്ന് കരസേന മേധാവി അഭിപ്രായപ്പെട്ടു. അഗ്നിപഥ് എന്നത് യുവാക്കൾക്ക് മാത്രം ഉപകരിക്കുന്ന ഒന്നല്ല, രാജ്യത്തെമ്പാടും അതിന്റെ ഗുണഭോക്താക്കളുണ്ടാകുമെന്നതാണ് പ്രത്യേകത. പദ്ധതിയെക്കുറിച്ച് മനസിലാക്കാൻ പ്രതിഷേധിക്കുന്നവർ ഒരിക്കലെങ്കിലും തയ്യാറായാൽ ഈ വസ്തുത അവർ തിരിച്ചറിയുമെന്നും മനോജ് പാണ്ഡെ പറഞ്ഞു.
17 മുതൽ 23 വയസുവരെ പ്രായമുള്ള യുവാക്കൾക്ക് ഹ്രസ്വകാലത്തേക്ക് സൈനിക സേവനം അനുഷ്ഠിക്കാൻ അവസരം ഒരുക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് അഗ്‌നിപഥ്. ഇതുവഴി കര, വ്യോമ, നാവിക സേനകളിൽ യുവാക്കൾക്ക് നാല് വർഷക്കാലം ജോലി ചെയ്യാം. സേനകളിൽ ചേരുന്നവർക്ക് ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും ഉണ്ടാകും. അഗ്നിപഥിലൂടെ നിയമനം ലഭിക്കുന്ന 25 ശതമാനം യുവാക്കൾക്ക് സൈന്യത്തിലേക്ക് സ്ഥിരനിയമനവും ലഭിക്കുന്നതാണ്.
Comments