തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘത്തെ പരിഹസിച്ച് അഡ്വ.എ.ജയശങ്കർ. സ്വർണ്ണക്കടത്ത് കേസുമായി മുഖ്യമന്തിയ്‌ക്ക് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പിന്നാലെ കേരളത്തിൽ പ്രതിപക്ഷ പാർട്ടികൾ സമരം ശക്തമാക്കുകയാണ്. പോലീസിനെ ഉപയോഗിച്ച് ജനങ്ങളുടെ പ്രതിഷേധത്തിനെ അടിച്ചമർത്തുകയാണ് മുഖ്യമന്തി ചെയ്തത്. മുഖ്യമന്ത്രിയുടെ സുരക്ഷ വർദ്ധിപ്പിച്ചതും മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ കറുത്ത മാസ്കും വസ്ത്രവും ധരിച്ചവരെ വിലക്കുന്നതും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ സമരം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. അതേസമയം ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്ക് പിന്തുണ നൽകി മുന്നോട്ട് വന്നിരിക്കുകയാണ് പുരോഗമന കലാസാഹിത്യ സംഘം. ഇതിനെയാണ് എ.ജയശങ്കർ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
കരിങ്കൊടി മുതൽ കറുത്ത ലങ്കോട്ടി വരെ സർക്കാർ നിരോധിച്ചു. അപ്പോഴൊന്നും സാംസ്കാരിക നായകർ കുരച്ചില്ല എന്ന് അഡ്വ.എ.ജയശങ്കർ ശക്തമായ ഭാഷയിൽ വിമർശിച്ചു. ഇപ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടി സാംസ്കാരിക നായകർ ഉയർത്തെഴുന്നേറ്റുവെന്നും അദ്ദേഹം വിമർശിച്ചു. സാംസ്കാരിക കേരളം മുഖ്യമന്തിക്കൊപ്പം എന്നാണ് സ്വർണ്ണക്കടത്ത് കേസിൽ ഗുരുതര ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്ക് പിന്തുണയുമായി പുരോഗമന സാഹിത്യ സംഘം രംഗത്ത് വന്നത്. ഇതിന്റെ ഭാഗമായി വലതുപക്ഷ ഗൂഡാലോചനയ്‌ക്കെതിരെ സാംസ്കാരിക പ്രതിഷേധം എന്ന പേരിൽ ഇന്ന് വൈകിട്ട് 5 ന് പുരോഗമന സാഹിത്യ സംഘം സെക്രട്ടറിയോറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനെയാണ് അഡ്വ.എ.ജയശങ്കർ വിമർശിച്ചത്.
ശാന്തനോർമ്മ നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും നടൻ ഹരീഷ് പേരടിയെ പുരോഗമന കലാസാഹിത്യ സംഘം ഒഴിവാക്കിയതും വാർത്തയായിരുന്നു. മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തെയും അധിക്ഷേപച്ചതിനാലാണ് നടനെ ഒഴിവാക്കിയതെന്ന് പു.ക.സ പറഞ്ഞിരുന്നു. വലതുപക്ഷ ഗൂഢാലോചനക്ക് ഒപ്പം നിൽക്കുന്ന തരത്തിൽ ഹരീഷ് പേരടി പ്രതികരിച്ചു. അശ്ലീലമായ ഭാഷയിലാണ് ഫേസ്ബുക്കിലൂടെ ഹരീഷ് പേരടി പ്രതികരിച്ചത്. ഹരീഷ് പേരടി എന്ന കലാകാരനെ ബഹുമാനിക്കുന്നുണ്ട്. ഹരീഷ് പേരടി പങ്കെടുത്താൽ തെറ്റായ സന്ദേശം നൽകും. അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയത്തിൽ പിഴവുപറ്റി. അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് പുകസ പറഞ്ഞത്.
Comments