സെക്കന്തരാബാദ് : അഗ്നിപഥ് റിക്രൂട്ട്മെന്റിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട കലാപകാരികൾക്കെതിരെ വെടിവെയ്പ്. ഒരാൾ മരിച്ചു, 13 പേർക്ക് പരിക്കേറ്റു. തെലങ്കാനയിൽ സെക്കന്തരാബാദിൽ പ്രതിഷേധക്കാർ അക്രമാസക്തരായി റെയിൽവേ സ്റ്റേഷനുകളിൽ കൊളളയടിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു.
ക്രമസമാധാന നില തകർക്കാൻ ശ്രമിച്ച അക്രമികൾക്കെതിരെയാണ് വെടിവെയ്പ് നടത്തിയത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം. 13 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വാറങ്കൽ സ്വദേശിയായ ദാമോദറാണ് കൊല്ലപ്പെട്ടത്.
ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞും തീയിട്ടുമായിരുന്നു പ്രതിഷേധക്കാരുടെ അക്രമം. ട്രെയിനുകളിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നിരവധി കംപാർട്ട്മെന്റുകൾ ഇവർ അടിച്ച് തകർത്തു. കടകൾ തല്ലിപ്പൊളിക്കുകയും ഒന്നടങ്കം കൊള്ളയടിക്കുകയും ചെയ്തു. ഇത് കണ്ട് ഭയന്ന് യാത്രക്കാർ ചിതറിയോടുന്ന ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
17.5 വയസ് മുതൽ 23 വയസ് വരെയുളള യുവാക്കൾക്ക് നാല് വർഷത്തേക്ക് സൈനിക സേവനം ചെയ്യുന്നതിനുളള അവസരം ഒരുക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. എന്നാൽ നാല് വർഷം കഴിഞ്ഞാൽ ഭാവി ഇരുട്ടിലാകുമെന്നും പഴയ രീതിയിലുളള റിക്രൂട്ട്മെന്റാണ് വേണ്ടതെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ബിഹാറിൽ ആരംഭിച്ച പ്രതിഷേധം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. പ്രതിഷേധങ്ങളെ ശക്തമായി നേരിടുമെന്ന് യുപി ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments